‘സ്വേച്ഛാധിപത്യം’ തന്റെ ഭരണകൂടം അവസാനിപ്പിച്ചു, അമേരിക്ക തിരിച്ചു വരികയാണ്, 4 വര്‍ഷംകൊണ്ട് നേടേണ്ടത് 43 ദിവസംകൊണ്ട് നേടിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍ : യുഎസിലെ നിയമനങ്ങള്‍ യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും, രാജ്യം ഇക്കാര്യത്തില്‍ ശ്രദ്ധാലുവായിരിക്കുമെന്നും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ന് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ പറഞ്ഞു. ‘സ്വേച്ഛാധിപത്യം’ തന്റെ ഭരണകൂടം അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബറിലെ തിരഞ്ഞെടുപ്പിലെ വമ്പന്‍ തിരിച്ചുവരവിനുശേഷം കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത അദ്ദേഹത്തിന്റെ ആദ്യ പ്രസംഗമായിരുന്നു ഇത്.

ജോ ബൈഡന്‍ ഭരണകൂടത്തിനെതിരെ കടുത്ത ആക്രമണം നടത്തിയ ട്രംപ്, 48 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പണപ്പെരുപ്പം രാജ്യം അനുഭവിച്ചതായും സമ്പദ്വ്യവസ്ഥയെ രക്ഷിക്കുക എന്നതായിരുന്നു തന്റെ മുന്‍ഗണന എന്നും കൂട്ടിച്ചേര്‍ത്തു. അധികാര കസേരയിലെത്തി രണ്ട് മാസം പോലും തികയുംമുമ്പ് തന്റെ അധികാരം എത്രത്തോളമെന്ന് ലോകത്തെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു 78 കാരനായ ട്രംപ്. പുതിയ തുടക്കമാണെന്നും ‘അമേരിക്ക തിരിച്ചുവരുന്നു’ എന്നും അദ്ദേഹം ആവേശത്തോടെ പറഞ്ഞു. അദ്ദേഹം സംസാരിക്കുമ്പോള്‍, നിരവധി ഡെമോക്രാറ്റുകള്‍ ‘തെറ്റ്’ (False) എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ വീശി എതിര്‍പ്പ് രേഖപ്പെടുത്തുയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗം തട്സ്സപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് അംഗം ആല്‍ ഗ്രീനിനോട് സദസ്സില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു.

‘മിക്ക ഭരണകൂടങ്ങളും നാല് വര്‍ഷമോ എട്ട് വര്‍ഷമോ കൊണ്ട് നേടിയതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഞങ്ങള്‍ 43 ദിവസം കൊണ്ട് നേടിയിട്ടുണ്ട്,’ ട്രംപ് പറഞ്ഞു. ‘അമേരിക്കന്‍ സ്വപ്നം കുതിച്ചുയരുകയാണ് – മുമ്പെന്നത്തേക്കാളും വലുതും മികച്ചതുമാണ്. അമേരിക്കന്‍ സ്വപ്നം തടയാനാവില്ല, ലോകം ഇതുവരെ കണ്ടിട്ടില്ലാത്തതും ഒരുപക്ഷേ ഇനി ഒരിക്കലും കാണാത്തതുമായ ഒരു തിരിച്ചുവരവിന്റെ വക്കിലാണ് നമ്മുടെ രാജ്യം.’- ആവേശം ഒട്ടും ചോരാതെ അദ്ദേഹം പറഞ്ഞുവെച്ചു.

‘ നിങ്ങള്‍ ഒരു ഡോക്ടറായാലും അക്കൗണ്ടന്റായാലും അഭിഭാഷകനായാലും (ഒരു) എയര്‍ ട്രാഫിക് കണ്‍ട്രോളറായാലും, വംശമോ നിറമോ ലിംഗഭേദമോ അല്ല, കഴിവുകളുടെ അടിസ്ഥാനത്തില്‍ നിങ്ങളെ നിയമിക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide