
വാഷിംഗ്ടൺ: വെനസ്വേല സർക്കാരിന്റെ വിമാനം യുഎസ് പിടിച്ചെടുത്തു. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ സന്ദർശനത്തിനിടെയാണ് വിമാനം പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. തലസ്ഥാനമായ സാന്റോ ഡൊമിൻഗോയിലെ വ്യോമതാവളത്തിൽ പിടിച്ചിട്ടിരുന്ന വിമാനത്തിൽ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. ഉപരോധങ്ങൾ ലംഘിച്ചെന്ന പേരിലാണ് നടപടി. യുഎസിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ വർഷമാണ് വിമാനത്തെ ഡൊമിനിക്കൻ അധികൃതർ രാജ്യത്ത് തടഞ്ഞുവച്ചത്.
ഗ്രീസ്, തുർക്കി, റഷ്യ, നികരാഗ്വ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനത്തിന് വെനസ്വേലൻ സർക്കാർ വൃത്തങ്ങൾ ഉപയോഗിച്ചതാണ് ഈ വിമാനം. തുടർന്ന് അറ്റക്കുറ്റപ്പണികൾക്കാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ എത്തിയത്. കഴിഞ്ഞ സെപ്തംബറിൽ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഒരു വിമാനം ഇതേ സാഹചര്യത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്ന് തന്നെ യു.എസ് പിടിച്ചെടുത്തിരുന്നു.
ഇതിനിടെ, മഡുറോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്കുള്ള പാരിതോഷികം യുഎസ് ജനുവരിയിൽ 2.5 കോടി ഡോളറായി ഉയർത്തിയിരുന്നു. മുമ്പ് ഇത് 1.5 കോടി ഡോളറായിരുന്നു. മഡുറോയുടെ പേരിൽ ആരോപിക്കപ്പെടുന്ന മയക്കുമരുന്ന് കടത്ത്, അഴിമതി കുറ്റങ്ങൾ മുൻനിർത്തിയാണ് നീക്കം.