
വാഷിംഗ്ടൺ: യുക്രെയ്‌ന് പ്രതിരോധ ആയുധങ്ങൾ അയക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ, പാട്രിയറ്റ് മിസൈലുകളടക്കമുള്ള ആയുധങ്ങൾ കപ്പൽ മാർഗ്ഗം അയക്കുന്നതിനുള്ള വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ട്രംപിന്റെ ദേശീയ സുരക്ഷാ സംഘാംഗങ്ങൾ ചൊവ്വാഴ്ച യോഗം ചേരും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള അത്താഴ വിരുന്നിന് മുന്നോടിയായി തിങ്കളാഴ്ച വൈകുന്നേരമാണ് ട്രംപ് നിർണായക പ്രഖ്യാപനം നടത്തിയത്. ഞങ്ങൾ കൂടുതൽ ആയുധങ്ങൾ അയക്കും. അവർക്ക് സ്വയം പ്രതിരോധിക്കാൻ കഴിയണം. അവർക്ക് കനത്ത പ്രഹരമാണ് ലഭിക്കുന്നത്. ഞങ്ങൾ കൂടുതൽ ആയുധങ്ങൾ അയക്കേണ്ടതുണ്ടെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
,ട്രംപ് ഭരണകൂടം യുക്രെയ്‌നിലേക്കുള്ള ചില ആയുധ കയറ്റുമതി, എയർ ഡിഫൻസ് മിസൈലുകൾ ഉൾപ്പെടെ, താൽക്കാലികമായി നിർത്തിവെച്ചിരുന്നു എന്നാണ് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചത്.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഒപ്പിട്ട സൈനിക ചെലവുകളുടെയും വിദേശ രാജ്യങ്ങൾക്കുള്ള അമേരിക്കൻ പിന്തുണയുടെയും അവലോകനത്തിന് ശേഷമായിരുന്നു ഈ തീരുമാനം. അതിൽ നിന്നുള്ള ഒരു മാറ്റമാണ് പ്രസിഡന്റിന്റെ ഇപ്പോഴത്തെ പ്രസ്താവന.















