
അഹമ്മദാബാദ്: അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്ക് പോകവേ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ ബോയിങ് 787-8 വിമാനം തകർന്നു വീണത് അഹമ്മദാബാദ് ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിന് മുകളിൽ. കോളജ് ഹോസ്റ്റൽ കെട്ടിടം ഭാഗീകമായി തകർന്ന നിലയിലാണ്. വിദ്യാർത്ഥികളുടെ ഹോസ്റ്റലാണിത്. വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ഹോസ്റ്റലിന്റെ ഭാഗത്ത് കണ്ടെത്തി. നിരവധി മെഡിക്കൽ വിദ്യാർത്ഥികൾക്ക് പരുക്കേറ്റിട്ടുണ്ട്.
എട്ട് കുട്ടികള്‍ അടക്കം 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാന തകർന്നു വീണ സ്ഥലത്ത് കത്തിയമർന്ന മൃതദേഹങ്ങൾ കണ്ടെത്തി. അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു എന്നാണ് ലഭിക്കുന്ന വിവരം. 625 അടി ഉയരത്തിൽ വച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നതിനോടൊപ്പം പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
169 ഇന്ത്യൻ യാത്രികർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ട്.