
പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നിന്ന് ഡാളസിലേക്ക് പോകേണ്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ബോംബ് ഭീഷണിയെന്ന് തെറ്റിദ്ധരിച്ച് വിമാനം വഴി തിരിച്ച് വിട്ടു. പറന്നുയർന്ന് അര മണിക്കൂർ കഴിഞ്ഞ് വിമാനം ഇസ്ലാ വെർഡെയിൽ ഇറങ്ങുകയായിരുന്നു. എന്നാൽ ബോംബ് ഭീഷണി വിമാനത്തിലെ ഒരു സ്ത്രീയ്ക്ക് പറ്റിയ തെറ്റിദ്ധാരണയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിമാനയാത്രയിൽ ഒരു യാത്രക്കാരി സമീപത്തിരിക്കുന്ന സഹയാത്രക്കാരിക്ക് ലഭിച്ച ‘റെസ്റ്റ് ഇൻ പീസ്’ എന്നതിന്റെ ചുരുക്കപ്പേരായ RIP എന്ന ഒരു ടെക്സ്റ്റ് സന്ദേശം ലഭിക്കുന്നത് കണ്ടു. ഈ സന്ദേശം വിമാനത്തില്‍ ബോംബ് വച്ചതിന്‍റെ സൂചനയാണെന്ന് തെറ്റിദ്ധരിച്ച് ഇവര്‍ ഉടനെ ക്യാബിന്‍ ക്രൂവിനെ വിവരം അറിയിക്കുകയും വിമാനം അടിയന്തരമായി ഇസ്ലാ വെർഡെയില്‍ ഇറക്കുകയുമായിരുന്നെന്ന് പ്യൂർട്ടോ റിക്കോയിലെ ഓഫീസ് ഓഫ് എക്സ്പ്ലോസീവ്സ് ആൻഡ് പബ്ലിക് സേഫ്റ്റി അറിയിച്ചു.
വിമാനം ഇസ്ലാ വെർഡെയില്‍ ഇറങ്ങിയ ശേഷം പ്യൂർട്ടോ റിക്കൻ അധികൃതർ ആകാശത്ത് വെച്ച് സന്ദേശം ലഭിച്ച യാത്രക്കാരിയെ ചോദ്യം ചെയ്തപ്പോഴാണ് അറിയുന്നത് യാത്രക്കാരിയുടെ ഒരു ബന്ധു കഴിഞ്ഞ ആഴ്ച മരിച്ചെന്നും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായാണ് അവർ ഡാളസിലേക്ക് പോകുന്നതെന്നും. വിമാന യാത്രയിൽ അവരുടെ ഒരു ബന്ധു ഈ മരണത്തെ പരാമര്‍ശിച്ച് നടത്തിയ ഒരു കുറിപ്പിലാണ് RIP എന്ന അക്ഷരങ്ങൾ ഉണ്ടായിരുന്നത്. ഇത് കണ്ട സമീപത്തെ സീറ്റിലിരുന്ന സ്ത്രീ തെറ്റിദ്ധരിക്കുകയായിരുന്നു. തുടർന്ന് തെറ്റിദ്ധാരണകൾ എല്ലാം നീക്കി 193 യാത്രക്കാരുമായി രാവിലെ 10 മണിയോടെ അമേരിക്കൻ എയർലൻസ് യാത്ര തുടർന്നു.