പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം രാജ്യവ്യാപകമായി നിരോധിക്കും, ചരിത്രം കുറിക്കാൻ ഓസ്ട്രേലിയ

ന്യൂഡല്‍ഹി : പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം രാജ്യവ്യാപകമായി നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാകാന്‍ ഓസ്ട്രേലിയ.

പ്രായം ഉറപ്പാക്കുന്ന സാങ്കേതികവിദ്യ ഫലപ്രദമായും സ്വകാര്യമായും പ്രവര്‍ത്തിക്കുമെന്ന് ഒരു പ്രധാന സര്‍ക്കാര്‍ പിന്തുണയുള്ള ട്രയലില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ തെളിഞ്ഞത്.

യുകെ ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത ഏജ് ചെക്ക് സര്‍ട്ടിഫിക്കേഷന്‍ സ്‌കീം (A-C-C-S) ആണ് ട്രയലിന് മേല്‍നോട്ടം വഹിച്ചത്. ഓസ്ട്രേലിയയുടെ നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിട്ടാണ് ഫലങ്ങള്‍ കാണുന്നത്.

‘ഓസ്‌ട്രേലിയയില്‍ പ്രായപരിധി ഉറപ്പാക്കുന്നതിന് കാര്യമായ സാങ്കേതിക തടസ്സമൊന്നുമില്ല, ഓസ്‌ട്രേലിയയില്‍ സ്വകാര്യമായും കാര്യക്ഷമമായും ഫലപ്രദമായും പ്രായപരിധി ഉറപ്പാക്കല്‍ നടത്താന്‍ കഴിയും” ‘ ACCS ന്റെ സിഇഒ ടോണി അലന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലേക്ക് പ്രവേശനം ലഭിക്കാന്‍ പാസ്പോര്‍ട്ട് അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് പോലുള്ള രേഖകള്‍ ഉപയോഗിച്ചുള്ള പരിശോധനകളിലാണ് പ്രായപരിധി നിശ്ചയിക്കാന്‍ ആരംഭിക്കുന്നത്. ഇവ സ്വതന്ത്ര സംവിധാനങ്ങളിലൂടെയാണ് പരിശോധിച്ചുറപ്പിക്കുന്നത്, കൂടാതെ പ്ലാറ്റ്ഫോമുകള്‍ ഒരിക്കലും രേഖകളിലേക്ക് നേരിട്ട് ആക്സസ് ചെയ്യുന്നില്ല. പ്രായം നിര്‍ണ്ണയിക്കാന്‍ എഐ വിശകലനം ചെയ്യുന്ന ഒരു സെല്‍ഫിയോ ഹ്രസ്വ വീഡിയോയോ ഉപയോക്താക്കള്‍ക്ക് അപ്ലോഡ് ചെയ്യാന്‍ കഴിയും. ഇതിലൂടെയൊക്കെ ഉപയോക്താവിന്റെ പ്രായം നിര്‍ണയിക്കുന്ന രീതിയാണ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.