
സിഡ്നി: നിലവിലുള്ള വീടുകള്‍ വാങ്ങുന്നതില്‍ നിന്ന് വിദേശികള്‍ക്ക് രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്താന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. വീടുകളുടെ വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഏപ്രില്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെ വിദേശ നിക്ഷേപകര്‍ക്ക് നിലവിലുള്ള വീടുകള്‍ വാങ്ങുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് പ്രഖ്യാപനം.ഭവന മന്ത്രി ക്ലെയര്‍ ഒ’നീല്‍ ശനിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സമയപരിധി കഴിയുമ്പോള്‍ നിയന്ത്രണം നീട്ടണമോ എന്ന് അന്തിമ തീരുമാനം എടുക്കും. പ്രോപ്പര്‍ട്ടി വിലകള്‍ ഓസ്ട്രേലിയയിലെ തെരഞ്ഞെടുപ്പിൽ പ്രധാന ചര്‍ച്ചാ വിഷയങ്ങളിൽ ഒന്നാണ്. യുവ വോട്ടര്‍മാര്‍ക്കിടയില്‍ ഒരിക്കലും വീട് വാങ്ങാൻ കഴിയില്ലെന്നുള്ള ഭയം ഉണ്ടായിട്ടുണ്ട്. ജീവിതച്ചെലവ് പ്രതിസന്ധിയും രാജ്യം നേരിടുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സിഡ്നിയില്‍ മാത്രം വീടുകളുടെ വില ഏകദേശം 70 ശതമാനമായി ഉയര്‍ന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വീടുകളുടെ ശരാശി വില ഇപ്പോള്‍ ഏകദേശം 1.2 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറാണ് (യുഎസ് ഡോളര്‍ 762,000). വീടുകളുടെ വാടക ഉയരുന്നതിനും ഇത് കാരണമായി. വിദേശികള്‍ക്ക് രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുന്നത് വിലകളില്‍ സ്വാധീനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. 2023 ജൂണ്‍ 30 ന് അവസാനിച്ച 12 മാസത്തിനുള്ളില്‍ വിദേശ നിക്ഷേപകര്‍ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയും പുതിയതും സ്ഥാപിതവുമായ വാസസ്ഥലങ്ങളും ഉള്‍പ്പെടെ 4.9 ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറിന്റെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് വാങ്ങിയെന്നുള്ള കണക്കുകളും ഇതിനൊപ്പം ശ്രദ്ധേയമാണ്.