വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്പ്പ്; 2 നാഷണൽ ഗാർഡുകളെ ഗുരുതരമായി മുറിവേൽപ്പിച്ച അക്രമിയെ തിരിച്ചറിഞ്ഞു, അഫ്ഗാനിൽ നിന്നുള്ള കുടിയേറ്റക്കാരൻ

വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസിന് സമീപം ബുധനാഴ്ചയുണ്ടായ വെടിവയ്പ്പിൽ രണ്ട് യുഎസ് നാഷണൽ ഗാർഡ് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ അക്രമിയെ തിരിച്ചറിഞ്ഞു. 2021 ൽ അമേരിക്കയിലേക്ക് എത്തിയ കുടിയേറ്റക്കാരനായ അഫ്ഗാൻ പൗരൻ റഹ്മാനുള്ള ലകൻവാളാണ് പ്രതിയെന്ന് നിയമ നിർവ്വഹണ വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും വെടിവയ്പ്പിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

പ്രതിയെ വെടിവെച്ച് കീഴടക്കിയ ചിത്രങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതിയെ വെടിവച്ച ശേഷം കൈകൾ ബന്ധിച്ച് സ്ട്രെച്ചറിൽ കിടത്തിയതായി കാണാം. ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ നാഷനൽ ഗാർഡ്സ് അംഗങ്ങൾ പശ്ചിമ വിർജീനിയ സ്വദേശികളാണ്.

17-ാം സ്ട്രീറ്റ് നോർത്ത്‌വെസ്റ്റിന്റെയും ഐ സ്ട്രീറ്റ് നോർത്ത്‌വെസ്റ്റിന്റെയും ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്, നിരവധി വൈറ്റ് ഹൗസ് ജീവനക്കാർ ജോലി ചെയ്യുന്ന ഐസൻഹോവർ എക്സിക്യൂട്ടീവ് ഓഫീസ് കെട്ടിടം ഉൾപ്പെടുന്ന ഒരു പ്രദേശമാണിത്. വെടിവയ്പ്പിനെ തുടർന്ന് വൈറ്റ് ഹൗസ് അടക്കുകയും പ്രദേശത്ത് സുരക്ഷ ശക്‌തമാക്കുകയും ചെയ്തതായി യുഎസ് ടുഡേയും മറ്റ് നിരവധി യുഎസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

അക്രമത്തിന് പിന്നിലുള്ളവർ വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി. “നമ്മുടെ മഹത്തായ നാഷണൽ ഗാർഡിനെയും, നമ്മുടെ എല്ലാ സൈന്യത്തെയും നിയമപാലകരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇവർ ശരിക്കും മഹാന്മാരാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റ് എന്ന നിലയിൽ ഞാനും, പ്രസിഡൻസി ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും നിങ്ങളോടൊപ്പമുണ്ട്!”- എന്നും ട്രംപ് പ്രസ്താവനയിലൂടെ അറിയിച്ചു.

വെടിവയ്പ് നടക്കുമ്പോൾ പ്രസിഡന്റ് ട്രംപ് ഫ്ലോറിഡയിൽ അദ്ദേഹത്തിന്റെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബ്ബിലായിരുന്നു.

ഗാർഡുകൾ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിയേറ്റതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, വെടിവയ്പ്പിനെത്തുടർന്ന് വാഷിംഗ്ടൺ ഡിസിയിലേക്ക് 500 നാഷണൽ ഗാർഡ് സൈനികരെ കൂടി വിന്യസിക്കാൻ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.

Authorities have identified the suspect in the Washington DC shooting.

More Stories from this section

family-dental
witywide