ബാലരാമപുരത്ത് കൊല്ലപ്പെട്ട ദേവന്ദുവിന്റെ അമ്മക്കെതിരെ 10 പരാതികൾ, ശ്രീതുവിനെ അറസ്റ്റ് ചെയ്തു, നടപടി സാമ്പത്തിക തട്ടിപ്പ് കേസിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതു അറസ്റ്റില്‍. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരില്‍ പണം തട്ടിയെന്ന കേസിലാണ് നടപടി. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവറായി ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ പത്ത് പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. പത്ത് ലക്ഷം വാങ്ങി ഇവര്‍ പരാതിക്കാരനായ ഷിജുവിന് വ്യാജ നിയമന ഉത്തരവ് നല്‍കിയിരുന്നു. ദേവസ്വം ബോര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ പോലും ശ്രീതു ജോലി ചെയ്തിട്ടില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍.

ശ്രീതുവിന്റെ മകള്‍ ദേവേന്ദു ജനുവരി 27നാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മാവനായ ഹരികുമാര്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.