
വാഷിംഗ്ടൺ: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിന്‍റെ വേദനയിലാണ് ലോകം. 88 -ാം വയസിൽ ജീവിതത്തിൽ നിന്ന് വിടവാങ്ങിയ ഫ്രാൻസിസ് പാപ്പക്ക് മുൻ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ അനുശോചിച്ചു. “നമ്മെ കൂടുതൽ നല്ല മനുഷ്യരാകാൻ പ്രേരിപ്പിച്ച അപൂർവ നേതാവായിരുന്നു പോപ്പ് ഫ്രാൻസിസ്. അദ്ദേഹത്തിൻ്റെ എളിമയിലും ലളിതവും ഗഹനവുമായ പ്രവൃത്തികളിലും – രോഗികളെ ആശ്ലേഷിക്കുകയും ഭവനരഹിതർക്ക് ശുശ്രൂഷ നൽകുകയും യുവ തടവുകാരുടെ പാദങ്ങൾ കഴുകുകയും ചെയ്തതിലൂടെ – അദ്ദേഹം നമ്മെ നമ്മുടെ ആത്മസംതൃപ്തിയിൽ നിന്ന് ഉണർത്തുകയും ദൈവത്തോടും പരസ്പരവും നമുക്ക് ധാർമ്മികമായ കടമകളുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. ഇന്ന്, മിഷേലും ഞാനും ലോകമെമ്പാടുമുള്ള എല്ലാവരോടൊപ്പം ദുഃഖിക്കുന്നു – കത്തോലിക്കരും കത്തോലിക്കരല്ലാത്തവരും – പോപ്പിൻ്റെ മാതൃകയിൽ നിന്ന് ശക്തിയും പ്രചോദനവും ഉൾക്കൊണ്ടവർ. ‘ജീവിച്ചിരിക്കുന്ന പ്രതീക്ഷയുടെ ഈ യാത്രയുടെ പാർശ്വങ്ങളിൽ ഒരിക്കലും നിൽക്കരുത്’ എന്ന അദ്ദേഹത്തിൻ്റെ ആഹ്വാനം നമ്മൾ തുടരട്ടെ,” ബറാക് ഒബാമ പറഞ്ഞു.
സാമൂഹിക നീതിക്കും അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുള്ള പിന്തുണക്കും വേണ്ടിയുള്ള മാർപാപ്പയുടെ പ്രയത്നം ലോക നേതാക്കളെല്ലാം അനുസ്മരിച്ചു. ഈസ്റ്റർ ഞായറാഴ്ചയായിരുന്നു ഫ്രാൻസിസ് പാപ്പയുടെ അവസാനത്തെ ഔദ്യോഗിക കൂടിക്കാഴ്ച. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായുള്ള കൂടിക്കാഴ്ചയായിരുന്നു അത്. ആദ്യം തന്നെ പാപ്പയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി വാൻസ് രംഗത്തെത്തി. എക്‌സിലെ ഒരു പോസ്റ്റിൽ വാൻസ് എഴുതി: “ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ വലിയ വേദന. ലോകമെമ്പാടുമുള്ള അദ്ദേഹത്തെ സ്നേഹിച്ച ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികൾക്കായി എന്റെ ഹൃദയം വേദനിക്കുന്നു. ഇന്നലെ അദ്ദേഹത്തെ കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്, അദ്ദേഹം വളരെ രോഗിയായിരുന്നു എന്നത് വ്യക്തമാണ്. എന്നാൽ കോവിഡിന്റെ ആദ്യ ദിവസങ്ങളിൽ അദ്ദേഹം നടത്തിയ അദ്ദേഹത്തിന്‍റെ പ്രസംഗത്തിന് ഞാൻ എപ്പോഴും ഓർക്കും. അത് ശരിക്കും മനോഹരമായിരുന്നു. ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നൽകട്ടെ.” വൈറ്റ് ഹൗസാകട്ടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പോപ്പിന്റെ രണ്ട് ഫോട്ടോകൾ പോസ്റ്റ് ചെയ്തു, ഒന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും ഒപ്പം, മറ്റൊന്ന് വാൻസിനും ഒപ്പം, ”ഫ്രാൻസിസ് പോപ്പ്, സമാധാനത്തോടെ വിശ്രമിക്കൂ” എന്ന അടിക്കുറിപ്പാണ് നൽകിയത്.