പൊട്ടിക്കരഞ്ഞ് ഡികെ, ആർസിബി വിജയാഘോഷ ദുരന്തത്തിൽ നടപടി, ആർസിബി പ്രതിനിധികളെയടക്കം അറസ്റ്റ് ചെയ്യാൻ ഉത്തരവ്, ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു

ബെം​ഗളൂരു: ഐ പി എല്ലിൽ 18 വ‍ർഷങ്ങൾക്കിപ്പുറം കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന്‍റെ വിജയാഘോഷത്തിനിടെയുണ്ടായ ഹൃദയഭേദകമായ ദുരന്തത്തിൽ കർശന നടപടി. 11 പേരുടെ ജീവൻ നഷ്ടമായ ദുരന്തത്തിൽ ജുഡീഷ്യഷൽ അന്വേഷണമടക്കം പ്രഖ്യാപിച്ചു. ആർ സി ബി പ്രതിനിധികളെ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്. ആർസിബി, കർണാടക ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ, ഇവൻറ് മാനേജ്മെൻറ് കമ്പനി ഡിഎൻഎയുടെ അധികൃതർ എന്നിവരെ അറസ്റ്റ് ചെയ്യാനും ഉത്തരവിറക്കിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ കൂട്ട നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ബെം​ഗളൂരു പൊലീസ് കമ്മീഷണർക്ക് സസ്പെൻഷൻ നൽകിക്കഴിഞ്ഞു. അഡീഷണൽ കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, എ സി പി എന്നിവരെയും സസ്പെൻഡ് ചെയ്യാൻ ഉത്തരവായിട്ടുണ്ട്. പരിപാടി നടന്ന പരിധിയിലെ ചുമതലക്കാരായ എല്ലാ മുതിർന്ന ഉദ്യോ​ഗസ്ഥരെയും സസ്പെൻഡ് ചെയ്യും. പരിപാടി ഞായറാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.

ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് മൈക്കൽ ഖുഞ്ഞയാകും ജുഡീഷ്യൽ അന്വേഷണം നടത്തുക. 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ആർ സി ബിക്കും കർണാടക ക്രിക്കറ്റ്‌ അസോസിയേഷനും ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനുമെതിരെ കേസെടുത്തിട്ടുണ്ട്. സ്വമേധയാ കേസെടുത്തുകൊണ്ടാണ് ഹൈക്കോടതി അറസ്റ്റ് ഉത്തരവിട്ടത്. ബെംഗളൂരു ദുരന്തത്തെത്തിലെ അന്വേഷണം കർണാടക സർക്കാർ സി ഐ ഡിക്ക് കൈമാറിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.

അതേസമയം ബെംഗളുരു ദുരന്തത്തിൽ സംസ്ഥാനസർക്കാരിനോട് സമഗ്ര റിപ്പോർട്ട് തേടിയിട്ടുണ്ട് കർണാടക ഹൈക്കോടതി. സൗജന്യപാസുകൾ എന്ന പ്രഖ്യാപനം കേട്ട് ആളുകൾ അനിയന്ത്രിതമായി ഒഴുകിയെത്തിയത് ദുരന്തത്തിന് ആക്കം കൂട്ടിയെന്നാമ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. വിമർശനങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കിടെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പൊട്ടിക്കരഞ്ഞതും ശ്രദ്ധേയമായി. ദുരന്തം നടക്കുമ്പോൾ താരങ്ങൾക്കും ട്രോഫിക്കുമൊപ്പം പോസ് ചെയ്യുകയായിരുന്നു ഉപമുഖ്യമന്ത്രിയെന്ന വിവാദമുയരുമ്പോഴാണ് ചോദ്യങ്ങൾക്ക് മറുപടിയായി ഡി കെ പൊട്ടിക്കരഞ്ഞത്.

More Stories from this section

family-dental
witywide