രാജ്യത്തെ നാണം കെടുത്തുന്ന രീതിയിലാണ് ട്രംപ്, തുറന്നടിച്ച് ബൈഡൻ; ഡോണൾഡ് ട്രംപ് ജനാധിപത്യത്തെ തകർത്തുവെന്ന് വിമർശനം

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജനാധിപത്യത്തെ തകർത്തു എന്ന രൂക്ഷമായ വിമർശനം ഉന്നയിച്ച് മുൻ പ്രസിഡന്റ് ജോ ബൈഡൻ. നെബ്രാസ്ക ഡെമോക്രാറ്റിക് പാർട്ടിയുടെ ഒമാഹയിലെ ഗാല ദിനത്തിൽ സംസാരിക്കുകയായിരുന്നു ബൈഡൻ. “ട്രംപ് രാജ്യത്തെ നശിപ്പിക്കുമെന്ന് എനിക്കറിയാമായിരുന്നു, എന്നാൽ ഇത്രയും വലിയ നാശമാകുമെന്ന് ഞാൻ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല,” ബൈഡൻ അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിങ് പൊളിച്ച് 90,000 ചതുരശ്ര അടി വിശാലമായ ബോൾറൂം നിർമിക്കാൻ ട്രംപ് നടത്തിയ നീക്കത്തെ ഉദ്ദേശിച്ചാണ് ബൈഡന്റെ ഈ പരിഹാസം.

“അത് അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനത്തിന്റെ പൂർണ്ണമായ പ്രതീകമാണ്,” ബൈഡൻ വ്യക്തമാക്കി. ട്രംപ് ജനങ്ങളുടെ വീടിന് മാത്രമല്ല, ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ജനാധിപത്യത്തിന് പോലും തകർച്ച വരുത്തിയെന്നും ബൈഡൻ കൂട്ടിച്ചേർത്തു. തന്റെ രണ്ടാം ടേമിനെ ‘സുവർണ്ണ യുഗം’ എന്ന് വിശേഷിപ്പിക്കുന്ന ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകളെയും ബൈഡൻ പരിഹസിച്ചു.

“ഇപ്പോൾ അദ്ദേഹം ഞങ്ങൾ സുവർണ്ണ യുഗത്തിലാണെന്ന് പറയുന്നു. ആ സ്വർണ്ണം അദ്ദേഹം ഷെൽഫുകളിൽ തൂക്കിയിട്ടുള്ള വസ്തുക്കളാണ്,” ഓവൽ ഓഫീസിലെ ട്രംപിന്റെ സ്വർണ്ണം പൂശിയ അനാവശ്യ കൂട്ടിച്ചേർക്കലുകളെ സൂചിപ്പിച്ച് മുൻ പ്രസിഡന്റ് പറഞ്ഞു. പ്രസംഗത്തിൽ പല തവണയും ബൈഡൻ ട്രംപിനെ നേരിട്ട് സംബോധന ചെയ്തു. “നിങ്ങൾ ഒരു രാജ്യമായി ഞങ്ങളെ നാണപ്പെടുത്തുന്ന രീതിയാണ് പ്രവർത്തിക്കുന്നത്,” ഒരു ഭാഗത്ത് ബൈഡൻ ട്രംപിനോട് പറഞ്ഞു. മാത്രമല്ല, അമേരിക്കൻ ജനതയുടെ താൽപ്പര്യങ്ങൾക്ക് പകരം തന്റെ സമ്പന്ന സുഹൃത്തുക്കളുടെ താൽപ്പര്യങ്ങൾക്ക് ട്രംപ് മുൻഗണന നൽകുന്നതിനെയും ബൈഡൻ വിമർശിച്ചു.

More Stories from this section

family-dental
witywide