
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സർക്കാരിന്‍റെ കാര്യക്ഷമത വർധിപ്പിക്കാൻ രൂപികരിച്ച ‘ഡോജ്’ ലെ തന്‍റെ പ്രവര്‍ത്തനങ്ങൾ കുറയ്ക്കാൻ ശതകോടീശ്വരൻ ഇലോൺ മസ്ക്. ടെസ്‌ലയുടെ ലാഭത്തിൽ വൻ ഇടിവു രേഖപ്പെടുത്തിയതോടെയാണ് ഡോജിലെ പ്രവർത്തനം കുറയ്ക്കാൻ ഇലോൺ മസ്ക് തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ. പ്രഖ്യാപനത്തിന് പിന്നാലെ ടെസ്‌ലയുടെ ഓഹരികളിൽ മുന്നേറ്റമുണ്ടായി. ഈ വർഷമാണ് കമ്പനിയുടെ ലാഭത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയത്. 71 ശതമാനം ഇടിവാണ് റിപ്പോർട്ടു ചെയ്തത്.
അടുത്ത മാസം മുതൽ ‘ഡോജി’നുവേണ്ടി ചെലവഴിക്കുന്ന സമയം കുറയ്ക്കുകയാണെന്നും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ ഡോജിനായി ചെലവഴിക്കൂ എന്നും മസ്ക് വ്യക്തമാക്കി. ടെസ്‍ലയിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്‍റെ ഈ തീരുമാനമെന്ന് മസ്ക് വ്യക്തമാക്കി. മസ്കിന്‍റെ പല രാഷ്ട്രീയ നിലപാടുകളും ലോകവ്യാപകമായി വിമർശനത്തിനിടയാക്കിയിരുന്നു. മസ്കിന്റെ നടപടികളിലുള്ള രോഷം ടെസ്‌ലയോടാണ് പലരും തീർത്തത്. യുഎസിൽ അവസാനം നടന്ന ‘50501’ പ്രതിഷേധം ഉൾപ്പെടെയുള്ള പല പ്രതിഷേധങ്ങളുടെയും ഭാഗമായി ടെസ്‌ല ഷോറൂമുകൾക്കു മുമ്പിൽ ജനങ്ങൾ പ്രകടനം നടത്തിയിരുന്നു. ഇതെല്ലാം കമ്പനിയുടെ മൂല്യത്തിൽ ഇടിവു വരുത്തി എന്നാണ് വിലയിരുത്തൽ. ഇതേ തുടർന്ന് പല പ്രമുഖരും ടെസ്‍ല കാറുകൾ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.