
വാഷിംഗ്ടണ്‍: യുഎസിലെ ലോസ് ഏഞ്ചൽസിൽ കുടിയേറ്റ റെയ്ഡുകൾക്കെതിരെയുള്ള നടക്കുന്ന പ്രതിഷേധം കടക്കുകയാണ്. പ്രതിഷേധക്കാരെ പിരിച്ച് വിടാന്‍ ട്രംപ് നാഷണല്‍ ഗാര്‍ഡിനെ തന്നെ വിന്യസിച്ചു. ഇതിനിടെയാണ് യുഎസിലെ ഏറ്റവും വലിയ സമ്പന്നയായ ക്രിസ്റ്റി വാൾട്ടണ്‍, ജൂണ്‍ 14 ന് ട്രംപിനെതിരെ സംഘടിക്കാന്‍ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്തിട്ടുള്ളത്. ഈ ആവശ്യമുന്നയിച്ച് ക്രിസ്റ്റി വാൾട്ടണ്‍ ന്യൂയോർക്ക് ടൈംസിൽ ഒരു ഫുൾ പേജ് പരസ്യം തന്നെ നല്‍കുകയും ചെയ്തു.
ഫോർബ്‌സിന്‍റെ കണക്ക് പ്രകാരം ഏകദേശം 19.3 ബില്യൺ ഡോളർ ആസ്തിയുള്ള 76 കാരിയാണ് വാൾട്ടൺ. യുഎസിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാൾ. ദി ടൈംസിന്‍റെ പ്രിന്‍റ് എഡിഷനില്‍ നല്‍കിയ പരസ്യത്തിന്‍റെ തുടര്‍ച്ചയാണ് ന്യൂയോര്‍ക്ക് ടൈംസിലെ പരസ്യമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പരസ്യത്തിന് മുകളിലായി ‘രാജാവില്ല’ (No Kings) എന്നാണ് എഴുതിയിരിക്കുന്നത്. ജൂൺ 14ന് വാഷിംഗ്ടൺ ഡിസിയിൽ ട്രംപ് ഒരു സൈനിക പരേഡ് നടത്താൻ പോകുന്ന അതേ ദിവസമാണ്, യുഎസിലുടനീളം നൂറുകണക്കിന് ട്രംപ് വിരുദ്ധ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാന്‍ വാൾട്ടണ്‍ ആഹ്വാനം ചെയ്തത്. പ്രതിഷേധം ആരംഭിച്ച ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഏകദിന പ്രതിഷേധ റാലിയായിരിക്കും ഇതെന്നാണ് സൂചന.