
അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം എയർ ഇന്ത്യയുടെ ബോയിങ് 787-ഡ്രീംലൈനർ വിമാനം തകർന്നുവീണതിനു പിന്നാലെ, ബോയിങ്ങിന്റെ മുൻ ക്വാളിറ്റി എൻജിനീയർ നേരത്തേ നൽകിയ മുന്നറിയിപ്പ് ശ്രദ്ധേയമാകുന്നു. സാം സലെപോറാണ് 787 ഡ്രീംലൈനർ വിമാനങ്ങൾ ഏറെ അപകടസാധ്യതയുള്ളതാണെന്നും അവയുടെ നിർമാണം നിർത്തണമെന്നും കഴിഞ്ഞ ഏപ്രിലിൽ വെളിപ്പെടുത്തിയത്.ഡ്രീംലൈനർ 787 വിമാനങ്ങൾക്ക് ഘടനയിൽ വിള്ളൽ ഉൾപ്പെടെ പ്രശ്നങ്ങളുണ്ടെന്നും അതു പരിഹരിക്കാൻ കമ്പനി ശ്രമിക്കുന്നില്ലെന്നും ബോയിങ്ങിൽ 15 വർഷം ജോലി ചെയ്ത സാം ആരോപിച്ചിരുന്നു.
പഴക്കം ചെല്ലുന്തോറും വിമാനം ആകാശത്തുവച്ചു തന്നെ തകർന്നുവീഴാൻ സാധ്യതയേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബോയിങ്ങിൽ പ്രവർത്തിക്കുമ്പോൾത്തന്നെ സാം ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നു.
എന്നാൽ, കമ്പനി അദ്ദേഹത്തെ മറ്റൊരു വിഭാഗത്തിലേക്കു സ്ഥലം മാറ്റുകയാണ് ഉണ്ടായത്. പിന്നീട് സാം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽ പരാതി നൽകി. അതിൽ അഡ്മിനിസ്ട്രേഷൻ അന്വേഷണവും തുടങ്ങിയിരുന്നു. ബോയിങ്ങിൽ ഒന്നര പതിറ്റാണ്ടിന്റെ പ്രവൃത്തിപരിചയമുള്ള സാമിന്റെ വാക്കുകളെ അവിശ്വസിക്കേണ്ടതെല്ലെന്ന് വാദിച്ചും അദ്ദേഹത്തെ പിന്തുണച്ചും നിരവധിപേർ രംഗത്തെത്തുകയും ചെയ്തിരുന്നു.
Boeing whistleblower’s words relevant now