
ന്യൂഡൽഹി : ഈ മാസം 14-ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടായ് ബീച്ചിൽ നടന്ന ഭീകരാക്രമണത്തിൽ വെടിയുതിർക്കുന്നതിന് മുമ്പ് തോക്കുധാരികൾ ‘ടെന്നീസ് ബോൾ ബോംബ്’ എറിഞ്ഞതായി പുതിയ വെളിപ്പെടുത്തൽ. കോടതിയിൽ സമർപ്പിച്ച പൊലീസ് രേഖകളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
തോക്കുധാരികളായ സാജിദ് അക്രമും (50) മകൻ നവീദ് അക്രമും (24) വെടിയുതിർക്കുന്നതിന് തൊട്ടുമുമ്പ് ജനക്കൂട്ടത്തിന് നേരെ മൂന്ന് പൈപ്പ് ബോംബുകളും ഒരു ടെന്നീസ് ബോൾ ബോംബും എറിഞ്ഞതായാണ് പൊലീസ് റിപ്പോർട്ട്. സ്ഫോടകവസ്തുക്കളും ബ്ലാക്ക് പൗഡറും സ്റ്റീൽ ബോൾ ബെയറിംഗുകളും നിറച്ച ഇവ ‘വീര്യമുള്ളവ’ ആയിരുന്നുവെങ്കിലും ഭാഗ്യവശാൽ പൊട്ടിത്തെറിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ആക്രമണത്തിന് മുമ്പ് ഇവർ തോക്ക് ഉപയോഗിക്കുന്നതിൽ പരിശീലനം നേടുകയും ആക്രമണത്തിന് ന്യായീകരണം നൽകുന്ന വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
ജൂതന്മാരുടെ ഹനുക്ക ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഇതിൽ 10 വയസ്സുള്ള കുട്ടി ഉൾപ്പെടെ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐസിസ് (ISIS) ആശയങ്ങളിൽ പ്രചോദിതരായാണ് ഇവർ ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.
പ്രതികളിലൊരാളായ സാജിദ് അക്രം സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പരിക്കേറ്റ നവീദ് അക്രം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
Bondi Beach shooting: Gunmen threw ‘tennis ball bomb’ into crowd before opening fire,report















