
ടെഹ്റാൻ: ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെ പ്രത്യാക്രമണത്തിന് നീക്കം. യുഎസിൻ്റെ നാവികസേനാ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനും ഹോർമുസ് കടലിടുക്ക് അടയ്ക്കാനും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഒരു പ്രധാന ഉപദേഷ്‌ടവ് ആഹ്വാനം ചെയ്‌തതായി സിഎൻഎൻ റിപ്പോർട്ട്. ‘ഫോർഡോ ആണവ കേന്ദ്രത്തിന് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തിന് ശേഷം ഇപ്പോൾ നമ്മുടെ ഊഴമാണ്’ എന്നുപറഞ്ഞുള്ള ഖമീനിയുടെ ഉപദേഷ്‌ടാവിൻ്റെ സന്ദേശം പുറത്തുവന്നതായി റിപ്പോർട്ടിൽ പറയുന്നത്.
ആദ്യപടിയായി ബഹ്റൈനിൽ നിലയുറപ്പിച്ച അമേരിക്കൻ നാവികപ്പടയ്ക്ക് നേരെ മിസൈൽ ആക്രമണം ആരംഭിക്കണമെന്നും ഒപ്പം അമേരിക്കൻ, ബ്രിട്ടീഷ്, ജർമ്മൻ, ഫ്രഞ്ച് എന്നിവരുടെ കപ്പൽ ഗതാഗതം തടയാനായി ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും വേണമെന്നുമാണ് ആഹ്വാനം. ഇറാൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തോട് പരമോന്നത നേതാവ് ഖമീനിയിൽ നിന്നോ ഇറാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അതേസമയം ആക്രമണത്തിൽ ഫോർഡോ ആണവ കേന്ദ്രത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് ഇറാൻ പാർലമെൻ്റ് അംഗം മുഹമ്മദ് മനാൻ റഈസി പറഞ്ഞു. അപകടകരമായ വസ്‌തുക്കൾ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിരുന്നതിനാൽ ആക്രമണത്തിന് ശേഷം ആണവ വികിരണം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾക്ക് റഈസി ഉറപ്പുനൽകി. ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച യുഎസ് പ്രസിഡന്റിന്റെ മണ്ടൻ പ്രവൃത്തിക്ക് ഇനി ഇറാനാണ് എങ്ങനെ പ്രതികരിക്കാനുള്ള ഊഴമെന്നും അദ്ദേഹം പറഞ്ഞു
യുഎസിന്റെ സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധവും പ്രത്യേകിച്ച് ആണവ നിർവ്യാപന കരാറിന് (എൻ.പി.ടി.) വിരുദ്ധമായ ഒരു ക്രൂരമായ പ്രവൃത്തിയാണെന്ന് ഇറാനിയൻ ആണവോർജ സംഘടനയുടെ പ്രസ്‌താവനയിൽ പറയുന്നു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സഹകരണത്തോടെയാണ് ഈ നിയമവിരുദ്ധമായ നടപടിയുണ്ടായിട്ടുള്ളതെന്നും ഇറാനിയൻ ആണവോർജ സംഘടന ആരോപിച്ചു.
ഇറാൻ ആണവ കേന്ദ്രങ്ങൾക്ക് നേരെ ബി-2 ബോംബറുകൾ അടക്കം ഉപയോഗിച്ചാണ് യുഎസ് ആക്രമണം നടത്തിയത്. ട്രംപ് രണ്ടാഴ്‌ചത്തെ സമയപരിധി നിശ്ചയിക്കുകയും ഇറാനുമായി യൂറോപ്യൻ രാജ്യങ്ങൾ ചർച്ചകൾ നടത്തി വരികയും ചെയ്യുന്നതിനിടെയാണ് അമേരിക്ക അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഫോർദൊ ആണവ കേന്ദ്രത്തിൽ ഒരു ഡസൻ ‘ബങ്കർ ബസ്റ്റർ’ ബോംബുകൾ വർഷിക്കാൻ യുഎസ് ആറ് ബി-2 ബോംബറുകൾ ഉപയോഗിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു.