
കൊച്ചി : കൊച്ചി തീരത്തിന് സമീപം കടലിൽ മുങ്ങിയ എംഎസ്സി എൽസ 3 എന്ന കപ്പലിന്റെ കമ്പനിക്ക് അന്ത്യ ശാസനവുമായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം.
അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതരമായി വീഴ്ച വരുത്തിയെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തിയെന്നും കേന്ദ്രം പറഞ്ഞു. മാത്രമല്ല, ഇന്ത്യൻ തീരത്തെയും സമുദ്ര ആവാസവ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കിയെന്നും കേരളാ തീരത്തെ ഇതിനകം ബാധിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് എം എസ്‍ സി കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്.
മത്സ്യതൊഴിലാളികൾക്ക് ജോലി നഷ്ടമായെന്നും സാൽവേജ് നടപടിക്രമങ്ങൾ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചെന്നും തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കിയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ഇന്ധനം നീക്കുന്ന നടപടികൾ ഇനിയും തുടങ്ങിയില്ലെന്നും 48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങിയില്ലെങ്കിൽ ഇന്ത്യൻ നിയമപ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തിര നടപടിയില്ലെങ്കിൽ കർശന നടപടിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു.