
ഷിക്കാഗോ : കൂടുതല്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ക്കായി ഷിക്കാഗോ തയ്യാറെടുക്കുന്നു. നഗരത്തിലേക്ക് ഫെഡറല്‍ സൈനികരെ അയയ്ക്കുമെന്ന ഭീഷണി പ്രസിഡന്റ് വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന്, പ്രസിഡന്റ് ട്രംപും ഇല്ലിനോയിസ് നേതാക്കളും തമ്മിലുള്ള സംഘർഷം ശനിയാഴ്ച സോഷ്യൽ മീഡിയയിൽ കത്തിക്കയറി.
ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സ്‌കറും ഷിക്കാഗോ മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണും സോഷ്യല്‍ മീഡിയയിലൂടെ ട്രംപിനെതിരെ രംഗത്തെത്തി. ശനിയാഴ്ച ഒരു സോഷ്യല്‍ മീഡിയ മീം ഉപയോഗിച്ചാണ് ഇരുവരും ട്രംപിനെതിരെ പ്രതികരിച്ചത്. ട്രംപ് നമ്മുടെ നഗരം പിടിച്ചെടുക്കാനും നമ്മുടെ ഭരണഘടന ലംഘിക്കാനും ആഗ്രഹിക്കുന്നു എന്ന് കാട്ടിയാണ് മേയര്‍ ജോണ്‍സണ്‍ പ്രതികരിച്ചത്. സമാന അഭിപ്രായമാണ് ഇല്ലിനോയിസ് ഗവര്‍ണറും പങ്കുവെച്ചത്. ‘പരസ്പരം സംരക്ഷിച്ചുകൊണ്ടും ഡോണള്‍ഡ് ട്രംപില്‍ നിന്ന് ഷിക്കാഗോയെ സംരക്ഷിച്ചുകൊണ്ടും ഈ സ്വേച്ഛാധിപത്യത്തില്‍ നിന്ന് നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കണം,’ മേയര്‍ എക്‌സ് പോസ്റ്റില്‍ എഴുതി.
ഞായറാഴ്ച അത്തരമൊരു നീക്കം നടന്നാല്‍ ഒരു ‘അധിനിവേശം’ ആയിരിക്കുമെന്നും നാഷണല്‍ ഗാര്‍ഡ് സൈനികരെ ഷിക്കാഗോയിലേക്ക് അയയ്ക്കാനുള്ള പദ്ധതികളെക്കുറിച്ച് ട്രംപ് ഭരണകൂടം താനുമായി യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്നും ഇല്ലിനോയിസ് ഗവര്‍ണര്‍ വ്യക്തമാക്കി. ‘ഭരണകൂടത്തിലെ ആരും – പ്രസിഡന്റോ അദ്ദേഹത്തിന് കീഴിലുള്ള ആരെങ്കിലുമോ – എന്റെ ഭരണകൂടത്തിലുള്ള ആരെയും അല്ലെങ്കില്‍ എന്നെത്തന്നെയും വിളിച്ചിട്ടില്ല. അതിനാല്‍, അവര്‍ രഹസ്യമായി ഇത് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് വ്യക്തമാണ് – ശരി, ഇത് യുഎസ് സൈനികരുമായുള്ള ഒരു അധിനിവേശമാണ്, പ്രിറ്റ്സ്‌കര്‍ പറഞ്ഞു.
ഷിക്കാഗോ നഗരത്തിനെതിരെ നടപടിയെടുക്കാന്‍ പോകുകയാണെന്ന് സൂചിപ്പിച്ച് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഷിക്കാഗോയ്ക്ക് മുന്നിലെ ഒരു ചിത്രം വീണ്ടും പങ്കിട്ടുകൊണ്ടായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. വാഷിംഗ്ടണ്‍ ഫെഡറല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തതിനുശേഷം മറ്റ് പ്രധാന അമേരിക്കന്‍ നഗരങ്ങളിലേക്ക് ഗാര്‍ഡിനെ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ച ട്രംപ് പലതവണ ഷിക്കാഗോയ്ക്കുനേരെ വിരല്‍ ചൂണ്ടിയിരുന്നു.
മെക്‌സിക്കന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന എല്‍ ഗ്രിറ്റോ ഷിക്കാഗോ എന്ന പരിപാടി ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടി ചൂണ്ടിക്കാട്ടി മാറ്റിവെച്ചിരുന്നു. ‘ഇതൊരു വേദനാജനകമായ തീരുമാനമായിരുന്നു, പക്ഷേ ഇപ്പോള്‍ എല്‍ ഗ്രിറ്റോ ഷിക്കാഗോ നടത്തുന്നത് നമ്മുടെ സമൂഹത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുന്നു – അത് ഞങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്ത ഒരു അപകടസാധ്യതയാണ്,’ പരിപാടിയുടെ ഭാഗമായ വെബ്സൈറ്റില്‍ ഇങ്ങനെ കുറിച്ചിരുന്നു.
ശനിയാഴ്ച, കുടിയേറ്റ നിയന്ത്രണവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം നടത്തുന്ന പരിശോധനകളിലും സേനാ വിന്യാസത്തിലും പ്രതിഷേധിച്ച് നേവല്‍ സ്റ്റേഷന്‍ ഗ്രേറ്റ് ലേക്ക്‌സിന് പുറത്ത് ഒരു കൂട്ടം പ്രതിഷേധക്കാര്‍ ഒത്തുകൂടിയിരുന്നു. ഐസിഇ അറസ്റ്റുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയിലും നാഷണല്‍ ഗാര്‍ഡിനെ നഗരത്തിലേക്ക് കൊണ്ടുവരാനുള്ള പ്രസിഡന്റിന്റെ പദ്ധതിയിലും പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകളാണ് ട്രംപിനെതിരെ തെരുവിലിറങ്ങിയത്.















