
മോസ്കോ/ബെയ്ജിംഗ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ 175 ബില്യൺ ഡോളറിന്‍റെ ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ കവചം സ്ഥാപിക്കാനുള്ള പ്രഖ്യാപനത്തിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി ചൈനയും റഷ്യയും. ആഗോള തന്ത്രപരമായ സ്ഥിരതയ്ക്കും ആണവായുധ നിയന്ത്രണത്തിനും ഇത് വരുത്തിവെച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കടുത്ത ആശങ്കയുണ്ടെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.
മിസൈൽ പ്രതിരോധ കവചത്തിൽ ബെയ്ജിംഗിന് ഗുരുതരമായ ആശങ്കയുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. ഇതിന് ശക്തമായ ആക്രമണപരമായ പ്രത്യാഘാതങ്ങളുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. അമേരിക്ക, ‘യുഎസ്-ഫസ്റ്റ്’ നയം പിന്തുടർന്ന്, സ്വന്തം സുരക്ഷയ്ക്കായി അമിതമായി ആഗ്രഹിക്കുന്നു. ഇത് എല്ലാ രാജ്യങ്ങളുടെയും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന തത്വത്തെ ലംഘിക്കുകയും ആഗോള തന്ത്രപരമായ സന്തുലിതാവസ്ഥയെയും സ്ഥിരതയെയും തകർക്കുകയും ചെയ്യുന്നു. ഇതിൽ ചൈനയ്ക്ക് ഗുരുതരമായ ആശങ്കയുണ്ട്” എന്ന് മാവോ നിങ് പറഞ്ഞു.
പ്രസിഡന്റ് ട്രംപിന്റെ മിസൈൽ കവച പദ്ധതികൾ അടുത്ത ഭാവിയിൽ മോസ്കോയും വാഷിംഗ്ടണും തമ്മിലുള്ള ആണവായുധ നിയന്ത്രണ ചർച്ചകൾ പുനരാരംഭിക്കുന്നതിന് പ്രേരിപ്പിച്ചേക്കാം എന്ന് ക്രൈംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ഇത് അമേരിക്കയുടെ പരമാധികാര വിഷയമാണെങ്കിലും പദ്ധതിയുടെ നിരവധി വിശദാംശങ്ങളും സൂക്ഷ്മതകളും വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.














