
ബെയ്ജിംഗ്: വിദ്യാഭ്യാസ സഹകരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനെ രാജ്യം എതിർക്കുന്നുവെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ വിദേശ വിദ്യാർത്ഥികളുടെ വിസകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണം പരസ്പര പ്രയോജനകരമാണെന്ന് ലിൻ ജിയാൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യുഎസിന്‍റെ നീക്കങ്ങൾ സ്വന്തം പ്രതിച്ഛായയെയും അന്താരാഷ്ട്ര വിശ്വാസ്യതയെയും ദോഷകരമായി ബാധിക്കും. വിദേശത്തുള്ള തങ്ങളുടെ വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും നിയമപരമായ താൽപ്പര്യങ്ങൾ ചൈന ശക്തമായി സംരക്ഷിക്കുമെന്നും ലിൻ കൂട്ടിച്ചേർത്തു. ദേശീയ സുരക്ഷാ ഭീഷണികൾ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം (പ്രത്യേകിച്ച് ചൈനയുമായുള്ള), ആഭ്യന്തര സുരക്ഷാ വകുപ്പുമായി സഹകരിക്കുന്നതിലെ പരാജയം, ക്യാമ്പസിലെ കുറ്റകൃത്യങ്ങളുടെ വർദ്ധനവ്, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അറിയപ്പെടുന്ന നിയമവിരുദ്ധവും അപകടകരവുമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ പരാജയം എന്നിവയാണ് ഈ ഉത്തരവിന് കാരണമായി ട്രംപ് ഭരണകൂടം ഉന്നയിക്കുന്നത്.
കൂടാതെ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അർദ്ധസൈനിക സംഘടനയിലെ അംഗങ്ങളെ ഹാർവാർഡ് ആതിഥേയത്വം വഹിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തുവെന്നും ആരോപിക്കുന്നു. ജൂത വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും വംശീയ വിവേചനം തുടരുന്നുവെന്നും ഹാർവാർഡിനെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.