
ബെയ്ജിംഗ്: ഏപ്രിൽ 10 മുതൽ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 34 ശതമാനം തീരുവ ചുമത്താൻ ചൈന. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ തീരുവകൾക്ക് മറുപടിയായാണ് ഈ നടപടി എന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. “അമേരിക്ക ഏകപക്ഷീയമായ തീരുവ നടപടികൾ ഉടനടി റദ്ദാക്കണമെന്നും തുല്യവും, ബഹുമാനപൂർണ്ണവും, പരസ്പര ഗുണകരവുമായ ചർച്ചകളിലൂടെ വ്യാപാരപരമായ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കണമെന്നും ചൈന അഭ്യർത്ഥിക്കുന്നു,” എന്ന് ധനകാര്യ മന്ത്രാലയം പറഞ്ഞു.
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 34 ശതമാനം അധിക പ്രതികാര തീരുവ ചുമത്താനുള്ള വാഷിംഗ്ടണിന്റെ തീരുമാനം അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ചൈനയുടെ താൽപ്പര്യങ്ങളെ “ഗുരുതരമായി” ബാധിക്കുമെന്നും, അതുപോലെ “ആഗോള സാമ്പത്തിക വികസനത്തെയും ഉൽപ്പാദന വിതരണ ശൃംഖലയുടെ സ്ഥിരതയെയും” അപകടത്തിലാക്കുമെന്നും മന്ത്രാലയം വിമർശിച്ചു. ഈ പുതിയ തീരുവകളോടെ, ചൈനയ്ക്കെതിരായ മൊത്തം യുഎസ് തീരുവ 54 ശതമാനം ആയി ഉയരും.
ട്രംപ് ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തിയിട്ടുള്ളത് ചൈനയ്ക്കാണ്. നിലവില്‍ ചൈനയില്‍ നിന്ന് അമേരിക്കയില്‍ എത്തുന്ന ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം നികുതി ഈടാക്കുന്നുണ്ട്. ഇതിനുപുറമെയാണ് പുതുതായി 34 ശതമാനം തീരുവ കൂടി ചുമത്തിയിട്ടുള്ളത്. ഇതോടെ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അമേരിക്കയില്‍ എത്തിക്കുന്നതിന് 54 ശതമാനം ഇറക്കുമതി തീരുവ നല്‍കണമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്.