ട്രംപിന്‍റെ ‘താരിഫ് ഭൂതത്തെ’ ഭയക്കുന്നില്ലെന്ന് ചൈന; ’50 ശതമാനം തീരുവ കൂടി ചുമത്തുമെന്ന ഭീഷണിക്ക് മുന്നിൽ വഴങ്ങില്ല’

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കൂറ്റൻ തീരുവ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന് ചൈന. യുഎസിനെതിരെയുള്ള പ്രതിരോധ നടപടികൾ പിൻവലിച്ചില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. അമേരിക്കയുടെ പകരച്ചുങ്കത്തിന് തിരിച്ചടിയായി യുഎസ് ഉൽപ്പന്നങ്ങൾക്ക് ചൈന 34 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇതോടെയാണ് അധിക തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം തീരുവ കൂടി ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത്.

യുഎസ്-ചൈന വ്യാപാര യുദ്ധം രൂക്ഷമാകുന്നതോടെ എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും മേലുള്ള യുഎസ് തീരുവ ഇപ്പോള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 84 ശതമാനത്തിലെത്തുന്നു. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാകുന്ന 10 ശതമാനം ആഗോള തീരുവയെക്കൂടാതെയാണിത്. യുഎസിനെതിരെ ചൈന ഏര്‍പ്പെടുത്തിയ അധിക തീരുവ പിന്‍വലിക്കാന്‍ ട്രംപ് ചൈനയുടെ ഷി ജിന്‍പിങ്ങിന് 24 മണിക്കൂര്‍ അവസരം നല്‍കിയിരുന്നു. ഇത് പരാജയപ്പെട്ടാല്‍, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മൊത്തത്തില്‍ പുതുക്കിയ കണക്കുപ്രകാരം 94 ശതമാനം തീരുവ നല്‍കേണ്ടി വരും.