യു.എസ് നിയമ സ്ഥാപനങ്ങളിലേക്ക് ചൈനീസ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: യുഎസിലെ പ്രമുഖ നിയമ സ്ഥാപനങ്ങളിലേക്ക് ചൈനീസ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ വാഷിംഗ്ടണ്‍ ഫീല്‍ഡ് ഓഫീസ് അന്വേഷിക്കുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ ചില കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളില്‍ ഹാക്കര്‍മാരുടെ സാന്നിധ്യം കണ്ടെത്തിയതായി വില്യംസ് & കോണോളി എന്ന സ്ഥാപനം വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ‘പ്രധാനമായും, ക്ലയന്റ് ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാബേസുകളില്‍ നിന്ന് ഉള്‍പ്പെടെ, ഞങ്ങളുടെ ഐടി സിസ്റ്റത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നിന്ന് രഹസ്യ ക്ലയന്റ് ഡാറ്റ എക്സ്ട്രാക്റ്റ് ചെയ്തതിന് തെളിവുകളൊന്നുമില്ല,’ സ്ഥാപനം പറഞ്ഞു. ഭീഷണി തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അതിന്റെ നെറ്റ്വര്‍ക്കില്‍ അനധികൃത ട്രാഫിക് ഉണ്ടെന്നതിന് തെളിവുകളില്ലെന്നും സ്ഥാപനം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആക്രമണങ്ങളുടെ ഉറവിടം ചൈനയാണെന്ന ചില അഭ്യൂഹങ്ങളില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. എഫ്ബിഐയും വാഷിംഗ്ടണിലെ ചൈനീസ് എംബസിയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ചൈനയുമായി ബന്ധപ്പെട്ട ഹാക്കിംഗ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പതിറ്റാണ്ടുകളായി യുഎസ് ഉദ്യോഗസ്ഥര്‍ പരാതി ഉന്നയിക്കുന്നുണ്ട്.