
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ കുടുംബം ഹൈക്കോടതിയിലേക്ക്. സംശയങ്ങള്‍ നിരവധി ഉയരുമ്പോഴും ഗോപന്‍ സ്വാമിയുടേത് സമാധിയാണെന്ന് ആവര്‍ത്തിക്കുകയാണ് കുടുംബം. മരുന്നും ഭക്ഷണവും കഴിച്ച ശേഷം ഗോപന്‍ സ്വാമി നടന്നു പോയി സമാധി സ്ഥലത്തിരുന്ന് മരിച്ചുവെന്നാണ് ഇളയ മകന്‍ രാജസേനന്റെന്റെ മൊഴി. എന്നാല്‍ സമാധിയായെന്ന നോട്ടീസ് നേരത്തെ അച്ചടിച്ചതാണോ എന്നതിലടക്കം പൊലീസിന് സംശയമുണ്ട്. സാഹചര്യങ്ങള്‍ പരിശോധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
കല്ലറ തുറന്ന് പരിശോധിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പൊലിസ്. എതിര്‍പ്പുകള്‍ ശക്തമായ സാഹചര്യത്തില്‍ രണ്ട് ദിവസം കൂടി കാത്തിരിക്കാനാണ് പൊലീസ് നീക്കം. കല്ലറ പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവിനെ നിയമപരമായി നേരിടാനാണ് കുടുംബത്തിന്റെ നീക്കം. ഹൈന്ദവ സംഘടനകളുമായി ചേര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുക.










