
വാഷിംഗ്ടൺ: നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നീക്കത്തിനെതിരെ നിയമപോരാട്ടവുമായി വിദ്യാര്‍ത്ഥിനി. സ്ഥിര താമസ അനുമതിയുണ്ടായിട്ടും (പെർമനന്‍റ് റസിഡന്‍റ് സ്റ്റാറ്റസ്) നാടുകടത്താൻ ട്രംപ് ഭരണകൂടം നടത്തുന്ന ശ്രമങ്ങൾക്കെതിരെയാണ് കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ 21കാരി യുൻസിയോ ചുങ് ആണ് കോടതിയെ സമീപിച്ചിട്ടുള്ളത്.
ഏഴ് വയസ്സ് മുതൽ യുഎസിൽ ജീവിക്കുന്നയാളാണ് യുൻസിയോ. നിയമപരമായി സ്ഥിര താമസ അനുമതി ഉണ്ടായിട്ടും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) നാടുകടത്താൻ ശ്രമിക്കുന്നുവെന്ന് യുൻസിയോ ചുങ് പറയുന്നു. പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതിന് ട്രംപ് ഭരണകൂടം നാടുകടത്താൻ ശ്രമിക്കുന്ന മറ്റൊരു വിദ്യാർത്ഥിനിയാണ് യുൻസിയോ ചുങ്.
അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രതിഷേധ പ്രകടനങ്ങൾക്കുമുള്ള ഭരണഘടനാപരമായ അവകാശങ്ങളെ അടിച്ചമർത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് വിദ്യാർത്ഥിനി കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിച്ചു. പലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഗാസയിൽ ഇസ്രായേൽ സർക്കാർ നടത്തുന്ന സൈനിക നീക്കത്തെ എതിർക്കുകയും ചെയ്യുന്ന വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികളെയാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നും ഹര്‍ജിയിൽ ഉന്നയിച്ചിട്ടുണ്ട്.