മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം, പലയിടിങ്ങളിൽ ആക്രമണം; പ്രധാനമന്ത്രിയെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി, ‘കേന്ദ്രം ഭരിച്ചിട്ടും മണിപ്പൂർ ജനതയെ വിധിക്ക് വിട്ടത് എന്തുകൊണ്ട്?’

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധി രംഗത്ത്. മണിപ്പൂരിനെ പ്രധാനമന്ത്രി എന്തിന് വിധിക്ക് വിട്ടു എന്ന ചോദ്യമാണ് പ്രിയങ്കാ ഗാന്ധി പ്രധാനമായും ഉയർത്തിയത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി, കേന്ദ്ര സർക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടും മണിപ്പൂരില്‍ എന്തുകൊണ്ടാണ് സമാധാനം പുനഃസ്ഥാപിക്കാന്‍ സാധിക്കാത്തതെന്നും പ്രിയങ്ക ചോദിച്ചു. ഇത്രയും രൂക്ഷമായി സംഘർഷം ഒരു സംസ്ഥാനത്ത് തുടരുമ്പാൾ പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. എക്‌സിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

‘മണിപ്പൂര്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലാണ്. രണ്ടുവര്‍ഷമായി സംസ്ഥാനത്തെ ജനങ്ങള്‍ അക്രമവും കൊലപാതകവും ബലാത്സംഗവും നേരിടുന്നു. നൂറുകണക്കിനുപേര്‍ മരിച്ചു. ആയിരക്കണക്കിന് ജനങ്ങള്‍ ഭവനരഹിതരായി. കേന്ദ്രസര്‍ക്കാര്‍ ഭരിച്ചിട്ടും അവിടെ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിന്റെ കാരണമെന്താണ്? പ്രധാനമന്ത്രി മണിപ്പൂരിനെ വിധിക്ക് വിട്ടത് എന്തുകൊണ്ടാണ്? അദ്ദേഹം ഇന്ന് ഈ നിമിഷം വരെ മണിപ്പൂര്‍ സന്ദര്‍ശിക്കുകയോ സമാധാനത്തിന് ആഹ്വാനം ചെയ്യുകയോ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഈ നിര്‍വികാരവും നിരുത്തരവാദപരവുമായ മനോഭാവം ജനാധിപത്യത്തില്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. രാജ്യത്തെ പൗരന്മാരുടെ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. അതില്‍നിന്ന് പിന്മാറുന്നത് സ്വന്തം കടമയില്‍ നിന്നുളള ഒളിച്ചോട്ടമാണ്’- ഇങ്ങനെയാണ് പ്രിയങ്കാ ഗാന്ധി എക്‌സില്‍ കുറിച്ചത്.

അതേസമയം മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോല്‍ (എടി) നേതാവിനെ അറസ്റ്റ് ചെയ്തതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണം. ആരംഭായ് തെംഗോലിന്റെ ആര്‍മി ചീഫ് എന്നറിയപ്പെടുന്ന കാനൻ സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. സംഘർഷത്തെ തുടർന്ന് മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ അഞ്ച് ദിവസത്തേക്ക് ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ഇന്നലെ രാത്രി 11.45 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. അഞ്ച് ജില്ലകളില്‍‌ കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ബിഷ്ണുപൂര്‍, ഥൗബല്‍, കാചിങ് ജില്ലകളിലാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതും കർഫ്യൂ ഏർപ്പെടുത്തിയതും.

More Stories from this section

family-dental
witywide