
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പാത തുടർച്ചയായി തകരുന്നത് അഴിമതിയും എൻജിനീയറിങ്ങ് പിഴവുകളുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദേശീയ പാത നിർമ്മാണത്തിന്റെ ക്രെഡിറ്റ് എടുക്കുന്നവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കൊല്ലം കൊട്ടിയം മൈലക്കാടിന് സമീപം നിർമാണം പുരോഗമിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞുവീണതിന്റെ പശ്ചാത്തലത്തി ലാണ് സതീശന്റെ വിമർശനം.
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ
ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായുള്ള അപകടങ്ങൾ സംസ്ഥാനത്ത് തുടർച്ചയായി സംഭവിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലാതെയാണ് നിർമ്മാണം നടക്കുന്നത്. ആലപ്പുഴയയിൽ ഗർഡർ ഇളകി വീണ് ഒരാൾ മരിച്ചിട്ട് അധിക ദിവസങ്ങളായില്ല. അതിന് പിന്നാലെ കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ ഭിത്തി തകർന്നു വീണു. സർവീസ് റോഡ് ഇടിഞ് താണു. ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായം ഒഴിവായത്. കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയപാതാ നിർമ്മാണത്തിൽ അപാകതകളുണ്ട്. ഇക്കാര്യം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ദേശീയപാത അതോറിട്ടിയുടെയും ശ്രദ്ധയിൽ പല തവണ കൊണ്ടുവന്നതുമാണ്. സംസ്ഥാനത്ത് ഉടനീളെ ദേശീയപാത തകർന്ന് വീണിട്ടും കേരള സർക്കാരിന് മാത്രം ഒരു പരാതിയുമില്ല. അപകടം ഉണ്ടാകുമ്പോൾ മാത്രം ഇടപെട്ടിട്ട് കാര്യമില്ല. ദേശീയപാത നിർമ്മാണത്തിൻ്റെ ക്രെഡിറ്റ് എടുക്കുന്നവരും റീൽസ് ഇട്ട് ആഘോഷമാക്കുന്നവരും അപകടത്തിൻ്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം.
തകർന്നു വീഴാത്ത പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് അധിക്ഷേപിച്ചവരാണ് ഇപ്പോൾ ദേശീയപാത തകർന്ന് വീഴുന്നതിൽ ഉത്തരവാദിത്തം ഇല്ലെന്ന് പറയുന്നത്. ദേശീയപാതയിലെ അഴിമതി നിർമ്മിതികളാണ് ഓരോ ദിവസവും തകർന്നു വീഴുന്നത്. ദേശീയപാത നിർമ്മാണത്തിൻ്റെ മറവിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പങ്കുണ്ട്. എൻജീനീയറിങ്ങ് പിഴവുകൾ പരിശോധിക്കാനും അഴിമതി പുറത്ത് കൊണ്ട് വരാനും അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാകണം.










