
കാലിഫോര്‍ണിയ: 35 വര്‍ഷമായി താമസിക്കുന്ന യുഎസിൽ നിന്ന് നാടകടത്തപ്പെട്ടതിന്‍റെ നടുക്കത്തില്‍ ഒരു കുടുംബം. അമേരിക്കയിൽ താമസിച്ചിരുന്ന ഗ്ലാഡിസ്, നെൽസൺ ഗോൺസാലസ് ദമ്പതികളെ നാടുകടത്തിയതിനെ തുടർന്ന് തെക്കൻ കാലിഫോർണിയയിലെ ഒരു കുടുംബം ഇപ്പോൾ സങ്കട കടലിലാണ്. യുഎസ് അധികൃതരുടെ പെട്ടെന്നുള്ള നടപടിയിൽ അവരുടെ യുഎസ്സിൽ ജനിച്ച മൂന്ന് പെൺമക്കൾ ഞെട്ടിയിരിക്കുകയാണ്.
ഗ്ലാഡിസ് ഗോൺസാലസ് (55), നെൽസൺ ഗോൺസാലസ് (59) എന്നിവരെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) ഫെബ്രുവരി 21നാണ് കസ്റ്റഡിയിലെടുത്തത്. മൂന്നരയാഴ്ച തടവിൽ കഴിഞ്ഞ ശേഷം മാർച്ച് 18ന് അവരെ ജന്മദേശമായ കൊളംബിയയിലേക്ക് നാടുകടത്തുകയും ചെയ്തു. ഗോൺസാലസ് ദമ്പതികൾ 1989ലാണ് കാലിഫോർണിയയിലെ സാൻ യിസിഡ്രോയ്ക്ക് സമീപം താമസം തുടങ്ങിയത്. പതിറ്റാണ്ടുകളായി അവർ യുഎസിൽ ഒരു ജീവിതം കെട്ടിപ്പടുക്കുകയും മൂന്ന് പെൺമക്കളെ വളർത്തുകയും ചെയ്തു.
ദമ്പതികൾ സ്ഥിരമായി ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പാലിക്കുകയും പതിവ് ചെക്ക്-ഇന്നുകളിൽ പങ്കെടുക്കുകയും രാജ്യത്ത് തുടരാനുള്ള നിയമപരമായ വഴികൾ തേടുകയും ചെയ്തിരുന്നുവെന്ന് മക്കൾ പറയുന്നു. “ഏകദേശം നാല് പതിറ്റാണ്ടുകളായി, അവർ ഇവിടെ ഒരു ജീവിതം കെട്ടിപ്പടുത്തു – മൂന്ന് പെൺമക്കളെ വളർത്തി, സമൂഹത്തിന് സംഭാവനകൾ നൽകി, അടുത്തിടെ അവരുടെ ആദ്യത്തെ കൊച്ചുമകൻ എത്തിയതിൽ ആനന്ദിച്ചു” മകൾ സ്റ്റെഫാനി ഗോൺസാലസ് പറഞ്ഞു. എന്നാല്‍ ഇപ്പോൾ അവരെ ക്രിമിനലുകളെപ്പോലെയാണ് പരിഗണിക്കുന്നതെന്നും മക്കൾ കൂട്ടിച്ചേര്‍ത്തു. ഈ ക്രൂരവും അനീതിപരവുമായ സാഹചര്യം ഞങ്ങളുടെ കുടുംബത്തെ വൈകാരികമായും സാമ്പത്തികമായും തകർത്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.














