നാഷ്‌വില്ലെ, ടെന്നസി (എപി): വധശിക്ഷയ്ക്ക് മുമ്പ് തടവുകാരൻ്റെ ഹൃദയ നിയന്ത്രണ ഉപകരണം ഓഫാക്കാൻ കോടതി ഉത്തരവ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരനായ ബൈറൺ ബ്ലാക്കിന്റെ ശരീരത്തിൽ ഘടിപ്പിച്ച ഹൃദയ നിയന്ത്രണ ഉപകരണം (Implantable Cardioverter-Defibrillator – ICD) ആണ് വിഷം കുത്തിവെക്കുമ്പോൾ പ്രവർത്തനരഹിതമാക്കാൻ ടെന്നസി അധികൃതരോട് ജഡ്ജി റസ്സൽ പെർകിൻസ് ഉത്തരവിട്ടത്.
1988ൽ കാമുകിയെയും അവരുടെ രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ കേസിലാണ് ബ്ലാക്കിന് വധശിക്ഷ ലഭിച്ചത്. ഈ വർഷം ഓഗസ്റ്റ് 5നാണ് വധശിക്ഷ നടപ്പാക്കാനിരിക്കുന്നത്. വധശിക്ഷ നടപ്പാക്കുമ്പോൾ ഉപകരണം പ്രവർത്തിക്കുന്നത് ഞെട്ടലിനും കടുത്ത വേദനയ്ക്കും കാരണമായേക്കാമെന്ന അഭിഭാഷകരുടെ വാദം കണക്കിലെടുത്താണ് കോടതിയുടെ വിധി. മാരകമായ കുത്തിവെപ്പിന് തൊട്ടുമുമ്പ് ഉപകരണം നിർജ്ജീവമാക്കണമെന്നും ഇതിനായി മെഡിക്കൽ വിദഗ്ദ്ധരുടെ സഹായം തേടണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
അതേസമയം, ഈ ഉത്തരവ് വധശിക്ഷ വൈകിപ്പിക്കില്ലെന്നും സംസ്ഥാനത്തിന് ഇത് അധികഭാരം ഉണ്ടാക്കില്ലെന്നും ജഡ്ജി വ്യക്തമാക്കി. എന്നിരുന്നാലും, ഉപകരണം നിർജ്ജീവമാക്കാൻ ഒരു മെഡിക്കൽ പ്രൊഫഷണലിനെ വേഗത്തിൽ കണ്ടെത്താനാകുമോ എന്നതിൽ വ്യക്തതയില്ലാത്തതിനാൽ സംസ്ഥാനം വിധിക്കെതിരെ അപ്പീൽ നൽകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.















