എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്‍റെ മരണത്തിൽ കുടുംബത്തിനൊപ്പം നിന്നുള്ള പ്രതികരണം കുരുക്കായി; കെ ഇ ഇസ്മായിലിന് സിപിഐ വക സസ്പെൻഷൻ

തിരുവനന്തപുരം: മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മായിലിനെ പാർട്ടി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി രാജുവിന്‍റെ മരണത്തിൽ പാർട്ടിക്കെതിരെ നടത്തിയ പരാമർശത്തിലാണ് ആറുമാസം സസ്പെൻഡ് ചെയ്യാനുള്ള സംസ്ഥാന എക്സിക്യൂട്ടീവ് ശുപാർശ. ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും നടപടി നേരിട്ടാലും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും ഇസ്മായിൽ പ്രതികരിച്ചു.

വിശദ വിവരങ്ങൾ ഇങ്ങനെ

എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിന്‍റെ മരണത്തിൽ പാർട്ടിക്കെതിരെ കുടുംബമാണ് ആദ്യം രംഗത്തെത്തിയത്. പാർട്ടിയുടെ അച്ചടക്കനടപടിയിൽ രാജുവിന് മനോവിഷമമുണ്ടെന്ന കുടുംബത്തിഎറണാകുളം ജില്ലാ സെക്രട്ടറി നിലപാടിനൊപ്പം ചേർന്നായിരുന്നു ഇസ്മായിലിന്‍റെ പ്രതികരണം. നേതൃത്വത്തെ വെട്ടിലാക്കിയ മുതിർന്ന നേതാവിനെതിരെ ജില്ലാ കമ്മിറ്റി നടപടി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന കൗൺസിൽ ഇസ്മായിലിനോട് വിശദീകരണവും തേടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ആറുമാസത്തെ സസ്പെൻഷൻ ശുപാർശ. ഇസ്മായിൽ നിലവിൽ പാലക്കാടി ജില്ലാ കൗൺസിലിൽ ക്ഷണിതാവാണ്. സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം ഇനി ജില്ലാ കൗൺസിൽ അംഗീകരിച്ച് നടപ്പാക്കും. കാനം രാജേന്ദ്രൻ സെക്രട്ടറിയായിരുന്ന കാലം മുതൽ നേതൃത്വവുമായി ഉടക്കിലാണ് ഇസ്മായിൽ. പ്രായപരിധി മാനദണ്ഡം ഉയർത്തി ഇസ്മായിലിനെ കാനം വെട്ടിയിരുന്നു. ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായ ശേഷവും സംസ്ഥാന നേതൃത്വുമായി ഇസ്മായിൽ അകൽച്ച തുടർന്നു. ഇതിനിടെയാണ് അച്ചടക്കനടപടി കൂടി ഉണ്ടായിരിക്കുന്നത്.