
വാഷിംഗ്ടണ്‍: ഭക്ഷ്യവിഷബാധക്ക് കാരണമായ സാൽമൊണെല്ല വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒരു മുഴുവൻ ബാച്ച് സാലഡ് വെള്ളരി പിൻവലിച്ച് യുഎസ്. അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ആണ് ഇക്കാര്യം അറിയിച്ചത്. 2025 ഏപ്രിൽ 29 നും മെയ് 19 നും ഇടയിൽ വിപണിയിലെത്തിച്ച ബാച്ചിൽ സാൽമൊണെല്ല സ്ഥിരീകരിച്ചതിനെത്തുടർന്നാണ് പിൻവലിക്കല്‍.
യുഎസിലെ 15 സംസ്ഥാനങ്ങളിലായി ഇതുവരെ 26 പേർക്ക് രോഗം ബാധിച്ചു. ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണത്തിൽ 13 പേരിൽ 11 പേർ സാലഡ് വെള്ളരി കഴിച്ചുവെന്നാണ് കണ്ടെത്തിയത്. ശരീരത്തിലെത്തി 12 മുതൽ 72 മണിക്കൂറിനുള്ളിൽ രോഗത്തിന് കാരണമാകുന്ന വൈറസുകളാണ് സാൽമൊണെല്ല. അണുബാധ വയറിളക്കം, പനി, വയറുവേദന എന്നിവയാണ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങൾ. ഫ്ലോറിഡയിലെ ബെഡ്‌നർ ഗ്രോവേഴ്‌സ് ആണ് രോഗബാധക്ക് കാരണമായ സാലഡ് വെളളരി കൃഷി ചെയ്തത്.