വീണ്ടും ട്രംപ് ഭരണകൂടത്തിന് തിരിച്ചടി, ഇനി സുപ്രീം കോടതിയിലേക്ക്; വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിടാനുള്ള തീരുമാനം തടഞ്ഞു

ബോസ്റ്റൺ: വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിടാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനത്തിന് തടയിട്ട് ഫെഡറൽ അപ്പീൽ കോടതി. പ്രസിഡന്‍റ് ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഓർഡർ പ്രകാരം വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കുകയും ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലും ആരംഭിച്ചിരുന്നു. ഇതിനെതിരെയാണ് ജീവനക്കാരുടെ അഭിഭാഷകർ കോടതിയെ സമീപിച്ചത്. കീഴ് കോടതി ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഓർഡർ നില നിൽക്കില്ലെന്ന് വിധിച്ചിരുന്നു. ഇതോടെയാണ് യു എസ് ഡിപ്പാർട്മെന്‍റ് ഓഫ് ജസ്റ്റിസ് ഫസ്റ്റ് കോർട്ട് ഓഫ് അപ്പീലിൽ ഫയൽ ചെയ്തത്. കേസിൽ ഉടൻ വിധി ഉണ്ടാകണമെന്ന ജസ്റ്റിസ് വകുപ്പിന്‍റെ അഭ്യർഥന മാനിച്ചാണ് ജൂൺ നാലിന് തന്നെ വിധി പറയുകയായിരുന്നു കോടതി.

കോടതി വിധിക്കെതിരെ യുഎസ് സുപ്രീം കോടതിയിൽ ഭരണകൂടം അപ്പീൽ നൽകും. സെക്രട്ടറി ഓഫ് എജ്യൂക്കേഷൻ ലിൻഡ മക്മോഹൻ കഴിഞ്ഞ മാർച്ചിൽ 1,300 ജീവനക്കാരെ പിരിച്ചു വിടുമെന്ന് നോട്ടീസ് നൽകിയിരുന്നു. ഇതനുസരിച്ചു വകുപ്പിന്‍റെ ജീവനക്കാരിൽ പകുതിയോളം പേരാണ് പിരിച്ചു വിടൽ ഭീഷണി നേരിട്ടത്. വകുപ്പ് അടച്ച് പൂട്ടുകയാണെന്നുള്ള ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡർ വരുന്നതിനു മുമ്പാണ് ഇത് സംഭവിച്ചത്. സ്കൂളുകളുടെ ചുമതല സംസ്ഥാനങ്ങൾക്കും പ്രാദേശിക സ്കൂൾ ബോർഡുകൾക്കും കൈമാറുകയായിരുന്നു ഉദ്ദേശം.

More Stories from this section

family-dental
witywide