കെന്നഡി സെന്‍ററിൽ ട്രംപിന്‍റെ പേരും കൂടെ, നിയമനടപടിയുമായി കോൺഗ്രസ് അംഗം; ഫെഡറൽ കോടതിയിൽ ഹർജി സമർപ്പിച്ചു

വാഷിംഗ്ടൺ: അമേരിക്കയിലെ പ്രശസ്തമായ ‘ജോൺ എഫ്. കെന്നഡി സെന്റർ ഫോർ ദ പെർഫോമിംഗ് ആർട്‌സ്’ എന്ന സ്ഥാപനത്തിന്റെ പേരിനൊപ്പം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് കൂട്ടിച്ചേർക്കാനുള്ള നീക്കത്തിനെതിരെ കോടതിയിൽ ഹർജി. കെന്നഡി സെന്റർ ട്രസ്റ്റി ബോർഡിലെ എക്സ്-ഒഫിഷ്യോ അംഗവും ഡെമോക്രാറ്റിക് കോൺഗ്രസ് അംഗവുമായ ജോയ്‌സ് ബീറ്റിയാണ് തിങ്കളാഴ്ച വാഷിംഗ്ടൺ ഫെഡറൽ കോടതിയിൽ ഹർജി സമർപ്പിച്ചത്. കോൺഗ്രസിന്റെ അനുമതിയില്ലാതെ സ്ഥാപനത്തിന്റെ പേര് മാറ്റുന്നത് നിയമവിരുദ്ധമാണെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

കഴിഞ്ഞ വ്യാഴാഴ്ച (ഡിസംബർ 18, 2025) ചേർന്ന ട്രസ്റ്റി ബോർഡ് യോഗത്തിലാണ് സ്ഥാപനത്തിന്റെ പേര് ‘ദ ഡൊണാൾഡ് ജെ. ട്രംപ് ആൻഡ് ദ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സെന്റർ’ എന്ന് മാറ്റാൻ തീരുമാനിച്ചത്. ട്രംപ് തന്നെയാണ് നിലവിൽ ഈ ബോർഡിന്റെ ചെയർമാൻ. പേര് മാറ്റാനുള്ള വോട്ടെടുപ്പിനിടെ താൻ വിയോജിപ്പ് രേഖപ്പെടുത്താൻ ശ്രമിച്ചപ്പോൾ സൂം മീറ്റിംഗിൽ തന്നെ ‘മ്യൂട്ട്’ ചെയ്തതായി ജോയ്‌സ് ബീറ്റി ആരോപിച്ചു. വോട്ടെടുപ്പ് ഏകകണ്ഠമായിരുന്നുവെന്ന വൈറ്റ് ഹൗസിന്റെ വാദം തെറ്റാണെന്നും അവർ പറഞ്ഞു.

1963-ൽ ജോൺ എഫ്. കെന്നഡിയുടെ കൊലപാതകത്തിന് ശേഷമാണ് കോൺഗ്രസ് ഈ സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. ഫെഡറൽ നിയമപ്രകാരം കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഇത്തരം സ്മാരകങ്ങളുടെ പേര് മാറ്റാനോ പുതിയ പേരുകൾ ചേർക്കാനോ അനുവാദമില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ട്രംപ് അധികാരമേറ്റ ശേഷം കെന്നഡി സെന്ററിനെ സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷിച്ചുവെന്നും അതിനാൽ അദ്ദേഹത്തിന്റെ പേര് കൂടി ഉൾപ്പെടുത്തുന്നത് ഉചിതമാണെന്നുമാണ് വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് പ്രതികരിച്ചത്.

More Stories from this section

family-dental
witywide