
കോപ്പൻഹേഗൻ: ടെസ്‌ലയുടെ വാഹനങ്ങൾ തിരികെ അയച്ച് ഡെൻമാർക്കിലെ പ്രമുഖ നിർമാണ കമ്പനി ഷെർണിങ്. ശതകോടീശ്വരൻ ഇലോൺ മസ്കിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. ടെസ്‌ല കാറുകൾക്കുണ്ടായ വിപണിയിലെ ഡിമാൻഡ് കുറവും സിഇഒ ആയ ഇലോൺ മസ്കിന്റെ രാഷ്ട്രീയ നിലപാടുകളുമാണ് വാഹനങ്ങൾ തിരിച്ചയക്കാൻ കാരണമെന്നാണ് റിപ്പോര്‍ട്ടുകൾ. നിലവിലെ ടെസ്‌ല ഉപഭോക്താക്കളിൽ പലരും വാഹനം വിൽക്കുന്നതിനെ പറ്റിയോ തിരികെ നൽകുന്നതിനെ പറ്റിയോ ചിന്തിക്കുന്നതായും വിവരങ്ങളുണ്ട്.
‘തങ്ങൾ എങ്ങനെ ഡ്രൈവ് ചെയ്യണമെന്ന് മാത്രമല്ല, ആരുടെ കൂടെയാണ് ഡ്രൈവ് ചെയ്യേണ്ടതെന്നും തങ്ങൾ തീരുമാനിക്കും. അതുകൊണ്ടാണ് ടെസ്‌ലയുടെ കാറുകൾ തിരികെ നൽകാൻ തീരുമാനിച്ചത്. ടെസ്‌ല മോശം കാറായത് കൊണ്ടല്ല, മറിച്ച് ഇലോൺ മസ്കിന്റെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളും കണക്കിലെടുത്താണ് ഈ കൈമാറ്റം’ എന്ന് കമ്പനി വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ താരിഫ് നിയമങ്ങൾക്ക് പിന്നാലെ ടെസ്‌ല തിരിച്ചടി നേരിട്ടിരുന്നു. ചൈന ഉൾപ്പെടെയുള്ള പ്രധാന മാർക്കറ്റുകൾ വരെ ടെസ്‌ലയെ പാടെ ഉപേക്ഷിച്ച പോലെയാണ്. ട്രംപ് സർക്കാരിനൊപ്പം അമേരിക്കൻ രാഷ്ട്രീയത്തിൽ സജീവ പങ്കാളിത്തമാണ് ഇലോൺ മസ്ക് ആഗ്രഹിക്കുന്നതും നടപ്പിലാക്കുന്നതും. കുടിയേറ്റത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കും എതിരായ നയങ്ങളും ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്ന ട്രംപ് ഭരണകൂടത്തിന്‍റെ വക്താവ് കൂടിയായ മസ്കിനോടുള്ള രാഷ്ട്രീയ വിയോജിപ്പുകളാവാം നിലവിൽ ടെസ്‌ലയെയും ബാധിച്ചിട്ടുള്ളത്.













