
വാഷിംഗ്ടൺ: മാർച്ച് 15 ന് യെമനിൽ യുഎസ് സൈനിക ആക്രമണം നടത്തുന്നതിന് മുമ്പ്, ആസൂത്രിത ആക്രമണങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് തന്റെ ഭാര്യ, സഹോദരൻ, സ്വകാര്യ അഭിഭാഷകൻ എന്നിവരടങ്ങുന്ന ഒരു സ്വകാര്യ ഗ്രൂപ്പ് ചാറ്റിൽ പങ്കിട്ടതായി ന്യൂയോർക്ക് ടൈംസ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
വളരെ സെൻസിറ്റീവായ ഇത്തരം ഇൻ്റലിജൻസ് വിവരങ്ങൾ ഇത്ര ശ്രദ്ധക്കുറവോടെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വലിയവിവാദം ഉയർന്നിട്ടുണ്ട്.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് ഉണ്ടാക്കിയ മറ്റൊരു ഗ്രൂപ്പിലും ഹെഗ്‌സെത്ത് ആക്രമണ പദ്ധതികളുടെ നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഈ ഗ്രൂപ്പിൽ അറിയാതെ ദ അറ്റ്ലാൻ്റിക്കിൻ്റെ എഡിറ്റർ ജെഫ്രി ഗോൾഡ്‌ബെർഗും ആകസ്മികമായി ഉൾപ്പെട്ടിരുന്നു. അറ്റ്ലാൻ്റിക് ആ വിവരങ്ങൾ മുഴുവൻ വാർത്തയാക്കിയത് അമേരിക്കയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ചാറ്റിൽ യെമനിലെ ഹൂത്തി വിമത ലക്ഷ്യങ്ങളെ ആക്രമിക്കുന്ന യുദ്ധ വിമാനങ്ങളായ എഫ്/എ-18 ഹോർനെറ്റുകളുടെ ഫ്ലൈറ്റ് ഷെഡ്യൂളുകളുടെ വിശദാംശങ്ങൾ വരെ ഉണ്ടായിരുന്നു.
വിവരങ്ങൾ അറ്റിലാൻ്റിക്കിന് ചോർന്നതിൻ്റെ ഉത്തരവാദിത്വം സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് ഏറ്റെടുത്തിരുന്നു. എന്നാൽ രണ്ടാമത്തെ ഗ്രൂപ്പ് ചാറ്റ് ജനുവരിയിൽ ഹെഗ്സെത്ത് തന്നെ സൃഷ്ടിച്ചതാണ്, അതിൽ അദ്ദേഹത്തിന്റെ ഭാര്യയും അദ്ദേഹത്തിന്റെ വ്യക്തിപരവും പ്രൊഫഷണലുമായ അടുത്ത വൃത്തങ്ങളിൽ നിന്നുള്ള ഒരു ഡസനോളം ആളുകളും ഉണ്ട്. “ഡിഫൻസ് | ടീം ഹഡിൽ” എന്നായിരുന്നു ഗ്രൂപ്പിന്റെ പേര്, അദ്ദേഹത്തിന്റെ ഔദ്യോഗിക ഫോണിലൂടെയല്ല, മറിച്ച് അദ്ദേഹത്തിന്റെ സ്വകാര്യ ഫോണിലൂടെയാണ് ഇത് പങ്കുവച്ചതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു.
ഹെഗ്സെത്തിന്റെ ഭാര്യയും മുൻ ഫോക്സ് ന്യൂസ് പ്രൊഡ്യൂസറുമായ ജെന്നിഫർ നിരവധിവിദേശ സൈനിക ഉദ്യോഗസ്ഥരുമായുള്ള സെൻസിറ്റീവ് മീറ്റിംഗുകളിൽ പങ്കെടുത്തതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രതിരോധ വകുപ്പിലെ ചോർച്ചകളെക്കുറിച്ചുള്ള അന്വേഷണത്തെ തുടർന്ന് 3 ഉദ്യോഗസ്ഥരെ നിർബന്ധിത അവധിയിൽ വിട്ടിട്ടുണ്ട്. ഹെഗ്‌സെത്ത് രാജിവയക്കണമെന്നും ട്രംപ് അയാൾക്ക് എതിരെ നടപടി സ്വീകരിക്കണെന്നും ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Did US Defense Secretary Pete Hegseth made a mistake by sending intel information to wife