യുഎസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ പുറത്താക്കല്‍: 30 ദിവസത്തിനുള്ളില്‍ കണ്ടെത്തണം, 60 ദിവസത്തിനുള്ളില്‍ പിരിച്ചുവിടല്‍ നടപടി

വാഷിങ്ടന്‍ : ട്രാന്‍സ്‌ജെന്‍ഡറുകളെ ഇനി സൈന്യത്തിലെടുക്കില്ലെന്ന് ഈ മാസമാദ്യം യുഎസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ നിലവിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെക്കൂടി ജോലിയില്‍നിന്നു നീക്കാന്‍ യുഎസ് നടപടി തുടങ്ങി.

ട്രാന്‍സ് സൈനികരെ തിരിച്ചറിയാന്‍ 30 ദിവസത്തിനുള്ളില്‍ നടപടിക്രമം ഉണ്ടാക്കുമെന്നും അടുത്ത 30 ദിവസത്തിനുള്ളില്‍ ഇവരെ പിരിച്ചുവിട്ടു തുടങ്ങുമെന്നും പെന്റഗണ്‍ സൂചിപ്പിക്കുന്നു. ഇതിനനുകൂലമായി പെന്റഗണ്‍ കോടതിയില്‍ രേഖ സമര്‍പ്പിച്ചു.

അതേസമയം, ട്രംപ് നടപടി തുടര്‍ന്നാല്‍ 15,000 ട്രാന്‍സ് സൈനികര്‍ പുറത്താക്കപ്പെടുമെന്ന് ആക്ടിവിസ്റ്റുകള്‍ പറയുന്നു. പക്ഷേ ഇത്രയും പേരില്ലെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഒന്നാം ഭരണകാലത്തു തന്നെ ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ജനുവരിയില്‍ അധികാരമേറ്റപ്പോള്‍ ട്രംപ് ഒപ്പിട്ട ഒരു എക്‌സിക്യൂട്ടീവ് നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ നീക്കം.

യുദ്ധശേഷിയുള്ളവരെ നിലനിര്‍ത്താന്‍ സര്‍ക്കാരിനു താല്‍പര്യമുണ്ടെങ്കില്‍ ഇളവനുവദിക്കാം. പിരിച്ചുവിടലില്‍നിന്ന് ഒഴിവാകണമെങ്കില്‍ തുടര്‍ച്ചയായി 3 വര്‍ഷം ലിംഗപരമായ സ്ഥിരത പുലര്‍ത്തുകയും വേണം. യുഎസ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ നൂറുകണക്കിന് ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ മെഡിക്കല്‍ രേഖകള്‍ വഴി തിരിച്ചറിയാന്‍ കഴിയും. 2.1 ദശലക്ഷം വരുന്ന സജീവ സൈനികരില്‍ ഒരു ചെറിയ ഭാഗമാണ് ഇവരുള്ളത്.

ലിംഗമാറ്റ ചികിത്സ ഉള്‍പ്പെടെയുള്ള ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ സൈനിക മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് വാദിച്ചാണ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും അവരെ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയാണ് അമേരിക്ക. വമ്പിച്ച പ്രതിരോധ ബജറ്റ്, നൂതന ആയുധങ്ങള്‍, ശക്തമായ നാവിക സാന്നിധ്യം, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയാല്‍, 2025 ലെ ആഗോള ഫയര്‍ പവര്‍ സൂചികയില്‍ 145 രാജ്യങ്ങളില്‍ യുഎസ് ആണ് ഒന്നാം സ്ഥാനത്തുള്ളത്.

More Stories from this section

family-dental
witywide