
ന്യു യോർക്ക്: നാനാത്വത്തിൽ ഏകത്വമാണ് ഭാരതത്തിന്റെ മഹത്വം. അപ്പോൾ ഒരു വിഭാഗത്തെ അവഗണിക്കുകയോ അപരവൽക്കരിക്കുകയോ ചെയ്യുന്നത് ദോഷമാകും. അത്തരമൊരു നിലപാട് അംഗീകരിക്കാനാവില്ല-മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം പറഞ്ഞു.

മലയാള മനോരമയിലും പത്രപ്രവർത്തന രംഗത്തും 50 വര്ഷം പൂർത്തിയാക്കിയ ജോസ് പനച്ചിപ്പുറത്തിനു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യു യോർക്ക് ചാപ്ടർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തകരും സംഘടനാ നേതാക്കളും പങ്കെടുത്ത യോഗത്തിൽ മാധ്യമങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി സദസ്യരുടെ ചോദ്യങ്ങൾക്ക് ജോസ് പനച്ചിപ്പുറം മറുപടി നൽകി.

ദൃശ്യമാദ്ധ്യമങ്ങൾ ശക്തിപ്പെട്ടുവെങ്കിലും ഇപ്പോഴും അവസാനവാക്ക് പ്രിന്റ് മീഡിയ തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് പ്രിൻ്റ് മീഡിയയുടെ വിശ്വാസ്യത കൊണ്ടാണ്. ഇന്നു വാർത്ത അറിയാൻ പലവിധ മാർഗങ്ങളുമുണ്ട്. അവ എത്ര സത്യമാണെന്ന് ഉറപ്പാക്കാൻ വഴിയില്ലെങ്കിലും.
അതെ സമയം പത്രങ്ങൾക്ക് ഒരു ‘യൂട്ടിലിറ്റി വാല്യൂ’ എന്നൊന്നുണ്ട്. ലോകത്തിലെ പല പത്രങ്ങളും നിലനിക്കുന്നത് അങ്ങനെയാണ്. മനോരമയിലെ അത്തരം ഒരു പംക്തിയാണ് പഠിപ്പുര. വിദ്യാർഥികളെ സഹായിക്കുന്ന പേജാണ് പഠിപ്പുര.

പത്രങ്ങൾ പക്ഷം പിടിക്കുന്നു, വാർത്ത വളച്ചൊടിക്കുന്നു എന്നൊക്കെ ആരോപണം കേൾക്കാറുണ്ട്. അര നൂറ്റാണ്ടിലെ തന്റെ അനുഭവത്തിൽ വാർത്ത ഇന്ന രീതിയിൽ കൊടുക്കണമെന്നോ കൊടുക്കരുതെന്നോ ഒന്നും മാനേജ്‌മെന്റ് പറഞ്ഞ അനുഭവമില്ല. എഡിറ്റോറിയൽ ടീം കൂടിയാലോചിച്ചാണ് വാർത്തകൾ ഏതൊക്കെ വേണമെന്ന് മലയാള മനോരമ തീരുമാനിക്കുന്നത്.
മനോരമിക്കിപ്പോൾ 16 എഡിഷനുണ്ട്. വലിയ നെറ്റ്വർക്കുണ്ട്. അതായത് ഒരാൾ തനിച്ചല്ല തീരുമാനങ്ങളെടുക്കുന്നത്. ഞങ്ങൾക്ക് വായനക്കാരെ അറിയാം. അവർക്ക് വേണ്ടതെന്തെന്ന് അറിയാം. അതനുസരിച്ചു വാർത്ത നൽകുന്നു.ഇന്നിപ്പോൾ ടെക്‌നോളജി പല കാര്യത്തിനും നമ്മെ സഹായിക്കുന്നു. ഉദാഹരണം സൂം. അത് പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. പക്ഷെ അവിടെ എത്തിക്സ് മറക്കാൻ പാടില്ല.\
എത്തിക്സ് എന്നത് മാധ്യമങ്ങള സംബന്ധിച്ച് ഏറ്റവും വലിയ കാര്യമാണ്. വാർത്ത കൊടുക്കുന്ന കാര്യത്തിൽ ചില നയങ്ങളുണ്ട്. അതിനനുസരിച്ചാണ് വാർത്തകൾ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. പതിനഞ്ചു വയസുള്ള പെൺകുട്ടി ആത്മഹത്യ ചെയ്യതാൽ ചിലപ്പോൾ മനോരമയിൽ അത് വാർത്തയായി വന്നുവെന്നു വരില്ല. പ്രധാനകാരണം അത് ആ കുടുംബത്തെ എത്രമാത്രം വേദനിപ്പിക്കും എന്നത് തന്നെ. വീട്ടുകാർ ആവശ്യപ്പെട്ടില്ലെങ്കിലും ഇത്തരം വാർത്തകൾ കൊടുക്കുന്നതിൽ വ്യക്തമായ ഒരു നയം മനോരമക്കുണ്ട്. പരീക്ഷക്ക് തോറ്റതിന്റെ പേരിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌താൽ അത് കൊടുക്കില്ലെന്നാണ് മനോരമയുടെ നയം. അത്തരം വാർത്ത കാണുന്ന മറ്റു കുട്ടികൾ വിചാരിച്ചേക്കാം പരീക്ഷയിൽ തോറ്റാൽ അടുത്ത വഴി ഇതാണെന്ന്. അത് പ്രോത്സാഹിപ്പിക്കാനാവില്ലല്ലോ.
നാം കൊടുക്കുന്ന വാർത്ത കൊണ്ട് സമൂഹത്തിനു ഒരു ദോഷം വരുമോ എന്നാണ് നാം ചിന്തിക്കുന്നത്. അത്തരം നിലപാടുകൾ കൊണ്ടാണ് മനോരമ ഇത്രയും കാലമായി നിലനിൽക്കുന്നത്.
സെൻസേഷണൽ ന്യൂസ് എന്നത് വളരെ സബ്ജക്റ്റീവ് ആയ കാര്യമാണ്. ഏറ്റുമാനൂരിൽ അമ്മയും കുഞ്ഞുങ്ങളും ആത്മഹത്യ ചെയ്തത് വേണമെങ്കിൽ അന്നത്തെ പ്രധാനവാർത്തയാക്കാം. അല്ലെങ്കിൽ അതിന്റെ ഏറ്റവും നിസാരമായ കാര്യങ്ങൾ കൂടി ചികഞ്ഞെടുത്തു പൊടിപ്പും തൊങ്ങലും ചേർത്ത് കൊടുക്കാം. അപ്പോൾ അത് സെന്സേഷണലായി.
മനോരമ പത്രം നേരെ വീടുകളിലാണ് എത്തുന്നത്. അങ്ങനെയുള്ള പത്രത്തിൽ ഇത്തരം കാര്യങ്ങൾ പൊലിപ്പിച്ച് കാണിച്ചാൽ വായനക്കാരെ അത് അലോസരപ്പെടുത്തുകയേയുള്ളു.
ഒന്നാം പേജിൽ പരസ്യം കൊടുക്കാതെ മനോരമ വളരെക്കാലം പിടിച്ചു നിന്നു. പക്ഷെ പത്രങ്ങളുടെ വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യുമ്പോൾ ഇത് ഒഴിവാക്കാനാവില്ല. പരസ്യങ്ങളിലൂടെയുള്ള വരുമാനത്തിലാണ് പത്രങ്ങൾ നിലനിൽക്കുന്നത്. ഇന്നിപ്പോൾ പല വീടുകളിലും പ്രായമായവർ മാത്രമാണ്. അവർക്ക് അത്യാവശ്യം വല്ല വാർത്തയും ടിവിയിൽ നിന്ന് കിട്ടും. പത്രം അവരുടെ ജീവിതത്തിൽ അവിഭാജ്യ ഘടകമല്ലാതായി. ഇതൊക്കെ പത്രങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നു. ഒന്നാം പേജിൽ പരസ്യം കൊടുക്കുന്നതിനു മനോരമയെ ചീത്ത പറഞ്ഞ ദേശാഭിമാനി പോലും ഇപ്പോൾ ഒന്നാം പേജിൽ പരസ്യം കൊടുക്കുന്നു.
ഭാഷാപോഷിണിയിൽ പ്രൊഫ. കെ. ആർ ടോണിയുടെ കവിത വന്നതിനെപ്പറ്റി കെകെ. ജോൺസൺ ചോദിച്ചത് രസകരമായി. മാസത്തിൽ ഒരു പതിപ്പ് മാത്രമുള്ളതിനാൽ എല്ലാം വായിച്ചിട്ടാണ് പ്രസിദ്ധീകരിക്കുന്നത്. പ്രസ്തുത കവിത കൊടുത്തത് ആലോചിച്ചു തന്നെയാണ്. അതിനു അനുകൂലമായും പ്രതികൂലമായും പ്രതികരണം വന്നു. ആ കവിത എടുത്ത് കുട്ടികൾ യൂത്ത് ഫെസ്റ്റിവലിൽ സമ്മാനവും വാങ്ങി.
സോഷ്യൽ മീഡിയയിൽ നിന്ന് പത്രങ്ങൾ ഐറ്റങ്ങൾ എടുക്കുന്നത് കാലാനുസൃതമായ ഒരു മാറ്റമാണ്. പ്രധാനമന്ത്രിയുടെ പ്രസ്താവന വരുന്നത് ‘എക്സി’ൽ ആണ് . ഒരു സിനിമാ നടൻ എന്തിനെപ്പറ്റിയെങ്കിലും അഭിപ്രായം പറയുന്നത് സോഷ്യൽ മീഡിയയിൽ ആയിരിക്കും. മുൻപൊക്കെ ഒരു പ്രസ്താവന ഇറക്കുന്നത്തിനു പകരം ഇന്ന് സോഷ്യൽ മീഡിയയിൽ ആണ് കൊടുക്കുന്നത്. അതിനാൽ അത് അവഗണിക്കാൻ പത്രങ്ങൾക്ക് ആവില്ല.
ഇപ്പോൾ എഐ. ശക്തിപ്പെട്ടിരിക്കുന്നു. പക്ഷെ അതിനു ക്രിട്ടിക്കൽ ആയി ചിന്തിക്കാൻ കഴിവില്ല . അതിനാൽ എ.ഐ, മാധ്യമങ്ങൾക്കു ബദൽ അല്ല, ഒരു സഹായി മാത്രമാണ്. പക്ഷെ അത് ദുരുപയോഗം ചെയ്യാണ് എളുപ്പമാണ്. മാർപാപ്പയെ കാണാത്തവർക്കു പോലും മാർപാപ്പക്ക് കൈ കൊടുക്കുന്ന ചിത്രം വേണമെങ്കിൽ ഐ.ഐ ഉണ്ടാക്കി തരും. അവിടെയാണ് എത്തിക്ക്സ് കടന്നു വരുന്നത്. അപ്പോൾ പത്രങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടി വരുന്നു – അദ്ദേഹം പറഞ്ഞു.
ഒരേ സ്ഥാപനത്തിൽ പത്രപ്രവർത്തനത്തിൽ 50 വര്ഷം എന്ന അപൂർവ ബഹുമതി നേടിയ ജോസ് പനച്ചിപ്പുറത്തിനു ആദരസൂചകമായി ഇന്ത്യ പ്രസ് ക്ലബിന്റെ ആശംസ ഫലകം ഐ.പി.സി.എൻ.എ ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി നൽകി. റോക്ക് ലാൻഡ് കൗണ്ടിയുടെ സർട്ടിഫിക്കറ്റ് ഓഫ് അപ്പ്രീസിയേഷൻ റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേച്ചറിന്റെ വൈസ് ചെയർ ഡോ ആനി പോൾ സമ്മാനിച്ചു.
ഡോ. ആനി പോൾ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, പോൾ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്, തോമസ് കോശി, ജോൺ സി. വർഗീസ്, മോൻസി വർഗീസ്, മോളമ്മ വർഗീസ്, പി.ടി. തോമസ്, കെ.കെ. ജോൺസൺ, നോഹ ജോർജ്, മത്തായി ചാക്കോ, ഷാജു മണിമലേത്ത്, അലക്സ് എബ്രഹാം, പി.ടി. വർഗീസ്, ടോം നൈനാൻ, ,അനൂപ് തോമസ് തുടങ്ങി ഒട്ടേറെ പേർ സംസാരിച്ചു .
പ്രസ് ക്ലബ് അംഗങ്ങളായ ജോർജ് ജോസഫ്, ടാജ് മാത്യു, ജോർജ് തുമ്പയിൽ, പ്രിൻസ് മാർക്കോസ്, ജേക്കബ് മാനുവൽ, ബിനു തോമസ് തുടങ്ങിയവർ പങ്കെടുത്തു. ഷോളി കുമ്പിളുവേലി സ്വാഗതവും ബിനു തോമസ് നന്ദിയും പറഞ്ഞു. ജോർജ് തുമ്പയിൽ ആയിരുന്നു എംസി.
Distinguished Journalist Jose Panachippuram received a warm welcome by the IPCNA New York Chapter