ഞങ്ങളുടെ വിയോജിപ്പ് ന്യൂയോര്‍ക്കിന്റെ നന്മയ്ക്കാണ്, അദ്ദേഹത്തെ വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ; മംദാനിയെക്കുറിച്ച് ട്രംപ്, കൂടിക്കാഴ്ചയില്‍ സന്തോഷം

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വളരെ അത്ഭുതമായിരുന്നു. ഓവല്‍ ഓഫീസിലും വൈറ്റ്ഹൗസിന് പുറത്തും വെള്ളിയാഴ്ച നിരവധി മാധ്യമ പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനി ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് എത്തുന്നതായിരുന്നു അതിനു കാരണം. താന്‍ പല വിദേശ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അപ്പോഴൊന്നും ഇത്രയധികം മാധ്യമപ്രവര്‍ത്തകരെ കണ്ടിട്ടില്ലെന്നും മംദാനിയുമായുള്ള കൂടിക്കാഴ്ച അവര്‍ക്ക് രസകരമായിരിക്കുമെന്നും ട്രംപ് പ്രതികരിച്ചു.

‘മാധ്യമങ്ങള്‍ ഇതിനെ വളരെ ആവേശത്തോടെയാണ് സമീപിച്ചത്. ഞാന്‍ പല രാജ്യങ്ങളിലെയും തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് – ആരും ശ്രദ്ധിച്ചില്ല…. പുറത്ത്, നൂറുകണക്കിന് ആളുകള്‍ കാത്തുനില്‍ക്കുന്നു…. എന്തുകൊണ്ടോ മാധ്യമങ്ങള്‍ ഈ കൂടിക്കാഴ്ച വളരെ രസകരമായി കണ്ടെത്തിയിരിക്കുന്നു.’-ട്രംപിന്റെ വാക്കുകള്‍.

മംദാനിയുമായുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് പ്രതികരിച്ച ട്രംപ്, തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മംദാനിയെ പ്രശംസിക്കുകയും ചെയ്തു. ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട മംദാനിയെ ട്രംപ് അഭിനന്ദിച്ചു. ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു. അദ്ദേഹത്തെ “കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ” എന്ന് അപലപിക്കുകയും തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഫെഡറൽ ഫണ്ടിംഗ് നിർത്തലാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച നടന്നത്. പ്രചാരണത്തിലെ കയ്പേറിയ വാക്പോരുകൾ കണക്കിലെടുത്ത്, ഒരു പിരിമുറുക്കമുള്ള കൂടിക്കാഴ്ച പ്രതീക്ഷിച്ചിരുന്ന എല്ലാവരെയും ഇരുവരും അത്ഭുതപ്പെടുത്തി.

ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്നു മംദാനി. തെരഞ്ഞെടുപ്പ് വേളയില്‍ മംദാനിക്കെതിരെ ട്രംപും രൂക്ഷ പ്രയോഗങ്ങളുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ രാഷ്ട്രീയ പോര്‍വിളികളുടെ മഞ്ഞുരുകുന്ന കൂടിക്കാഴ്ചയായിരുന്നു വൈറ്റ്ഹൗസിനെ കാത്തിരുന്നത്. നേരത്തെ മംദാനിയുടെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിച്ചിരുന്ന ട്രംപ്, കൂടിക്കാഴ്ചയ്ക്ക് ശേഷം തന്റെ നിലപാടില്‍ അയവു വരുത്തിയതായി തോന്നി.

രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും, നഗരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും മംദാനിയുടെ പ്രവര്‍ത്തനങ്ങള്‍ ചില യാഥാസ്ഥിതികരെ പോലും അത്ഭുതപ്പെടുത്തിയേക്കാമെന്നും ട്രംപ് സൂചിപ്പിച്ചു. മാധ്യമശ്രദ്ധ നേടിയ കൂടിക്കാഴ്ചയില്‍, ഫാസിസ്റ്റ് എന്ന് വിളിക്കാമോ എന്ന ചോദ്യത്തിന് ട്രംപ് തമാശരൂപേണ പ്രതികരിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ മംദാനിയോട് ട്രംപിനെ ഫാസിസ്റ്റ് എന്ന് വിളിക്കുമോ എന്ന് ചോദിച്ചപ്പോള്‍, മംദാനി മറുപടി പറയാന്‍ വരുന്നതിന് മുമ്പ് ഇടപെട്ട് തമാശരൂപേണ ചിരിച്ചു. ‘സാരമില്ല. നിങ്ങള്‍ക്ക് ‘അതെ’ എന്ന് പറയാം. അത് വിശദീകരിക്കുന്നതിനേക്കാള്‍ എളുപ്പമാണ്,’ എന്നും ട്രംപ് പറഞ്ഞു. തുടര്‍ന്ന് അതെയെന്ന് മംദാനി പറയുകയും ചെയ്തു.

തങ്ങള്‍ക്കിടയില്‍ രാഷ്ട്രീയപരമായ വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും, ഇരുവര്‍ക്കും ന്യൂയോര്‍ക്ക് നഗരത്തോടുള്ള സ്‌നേഹമാണ് പൊതുവായ കാര്യമായി ട്രംപ് എടുത്തുപറഞ്ഞത്. ‘ഞങ്ങള്‍ക്ക് പൊതുവായി ഒരു കാര്യമുണ്ട്: നമ്മള്‍ സ്‌നേഹിക്കുന്ന ഈ നഗരം നന്നായി പ്രവര്‍ത്തിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ ട്രംപ് പറഞ്ഞു. താനും ന്യൂയോര്‍ക്ക് സിറ്റിയില്‍ ജനിച്ചയാളാണെന്നും, തങ്ങള്‍ സ്‌നേഹിക്കുന്ന ഈ നഗരം നന്നായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപ് ഭരണകൂടത്തിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് 47 എക്‌സ് ഹാന്‍ഡില്‍ വഴിയാണ് ഈ കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചത്.

‘അദ്ദേഹത്തിന് ചില വിചിത്രമായ കാഴ്ചപ്പാടുകളുണ്ട്, പക്ഷെ ആര്‍ക്കറിയാം. എന്താണ് പ്രവര്‍ത്തിക്കുന്നതെന്ന് നമുക്ക് കാണാം,’ ട്രംപ് പറഞ്ഞു. തന്റെ ചില കാഴ്ചപ്പാടുകള്‍ മാറിയെന്നും, മംദാനി നല്ല ജോലി ചെയ്യുമെന്നും തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മാത്രമല്ല, അദ്ദേഹം ചില യാഥാസ്ഥിതികരെ അത്ഭുതപ്പെടുത്തിയേക്കുമെന്നും ഞാന്‍ കരുതുന്നു,’ ട്രംപ് അഭിപ്രായപ്പെട്ടു.

‘ഇന്ന് ഞങ്ങള്‍ നടത്തിയ കൂടിക്കാഴ്ച എന്നെ ശരിക്കും അത്ഭുതപ്പെടുത്തി… ഞങ്ങള്‍ ലക്ഷ്യത്തിലെത്താനുള്ള വഴികളില്‍ വിയോജിച്ചേക്കാം. ഞാന്‍ അദ്ദേഹത്തെ സഹായിക്കാനാണ് ഉദ്ദേശിക്കുന്നത്, ഉപദ്രവിക്കാനല്ല… കാരണം എനിക്ക് ന്യൂയോര്‍ക്ക് സിറ്റി മികച്ചതാകണമെന്നാണ്. നോക്കൂ, ഞാന്‍ ന്യൂയോര്‍ക്ക് സിറ്റിയെ സ്‌നേഹിക്കുന്നു. ഞാന്‍ ജനിച്ചുവളര്‍ന്നത് അവിടെയാണ്.’- ‘ ട്രംപ് പറഞ്ഞു.

താനും മംദാനിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമെന്നും എന്നാല്‍ അന്തിമമായി അത് ന്യൂയോര്‍ക്ക് സിറ്റിയുടെ നന്മയ്ക്കായിരിക്കുമെന്നും ട്രംപ് സൂചനനല്‍കി. ‘ചില വിഷയങ്ങളില്‍ ഞങ്ങള്‍ വിയോജിക്കും. ഞങ്ങള്‍ ഒരു നിഗമനത്തിലെത്തുമെന്ന് ഞാന്‍ കരുതുന്നു… അന്തിമമായി, ഇത് ന്യൂയോര്‍ക്കിന്റെ നന്മയ്ക്കാണ്… ഈ നഗരം അവിശ്വസനീയമാവുകയാണെങ്കില്‍ – അദ്ദേഹം ഒരു മികച്ച വിജയം നേടുകയാണെങ്കില്‍, ഞാന്‍ വളരെ സന്തോഷവാനായിരിക്കും.’

വാഷിങ്ടനിലെത്താന്‍ ട്രെയിനിനു പകരം വിമാനത്തെ ആശ്രയിച്ചത് എന്തിനാണെന്നും ട്രെയിന്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാണല്ലോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് എല്ലാ യാത്രാമാര്‍ഗ്ഗങ്ങളും കൂടുതല്‍ ചെലവ് കുറഞ്ഞതാക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു മംദാനിയുടെ മറുപടി. മംദാനി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും യാത്രാദൂരം വളരെ കൂടുതലാണെന്നും ട്രംപ് പ്രതികരിച്ചു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്കില്‍ വന്നാല്‍ അറസ്റ്റു ചെയ്യുമെന്ന മംദാനിയുടെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന് വിചിത്രമായ ചില കാഴ്ചപ്പാടുകളുണ്ടെന്നും നമ്മളെല്ലാം മാറുന്നവരാണെന്നും തന്റെ സ്വന്തം കാഴ്ചപ്പാടുകള്‍ പോലും മാറിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

“എലീസ് സ്റ്റെഫാനിക് മംദാനിയെ ‘ജിഹാദിസ്റ്റ്’ എന്ന് വിളിച്ചു. ഇപ്പോൾ നിങ്ങൾ ഒരു ജിഹാദിസ്റ്റിന്റെ അരികിൽ നിൽക്കുന്നുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ?” എന്ന ചോദ്യത്തിന് ട്രംപ് “ഇല്ല, ഞാൻ അങ്ങനെ ചെയ്യുന്നില്ല.”
“വളരെ യുക്തിസഹമായ ഒരു വ്യക്തിയെ ഞാൻ കണ്ടുമുട്ടി” – എന്നായിരുന്നു മറുപടി നൽകിയത്.

മംദാനി: “ഇസ്രായേൽ സർക്കാർ വംശഹത്യ നടത്തുന്നതിനെക്കുറിച്ചും നമ്മുടെ സർക്കാർ അതിന് ധനസഹായം നൽകുന്നതിനെക്കുറിച്ചും ഞാൻ സംസാരിച്ചു, ന്യൂയോർക്കുകാർക്ക് അവരുടെ നികുതി പണം ന്യൂയോർക്കുകാർക്ക് ഗുണം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുടെ ആശങ്ക ഞാനും പങ്കുവെച്ചു.

‘ഫ്രീ ഗാസ’യെ പിന്തുണയ്ക്കുന്ന പലസ്തീൻ അനുകൂല വാദിയാണ് മംദാനി. ഇസ്രായേലിനെതിരെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയും യുദ്ധക്കുറ്റങ്ങൾ ആരോപിച്ച അദ്ദേഹം, നെതന്യാഹു ന്യൂയോർക്കിൽ പ്രവേശിച്ചാൽ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുമെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്.

Donald Trump and Sohran Mamdani met at the White House on Friday.

More Stories from this section

family-dental
witywide