
വാഷിംഗ്ടണ്‍: യുക്രൈന് കൂടുതല്‍ ആയുധങ്ങൾ നല്‍കാനുള്ള കരാറില്‍ യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഒപ്പുവച്ചു. പിന്നാലെ ജൂലൈ നാലിന് ട്രംപും വ്ളോഡമിർ സെലന്‍സ്കിയും തമ്മിൽ നടന്ന ഫോണ്‍ സംഭാഷണത്തിന്‍റെ കൂടുതല്‍ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. പുടിനുമായുള്ള സംഭാഷണം അലസി പിരിഞ്ഞതിന് പിന്നാലെ പുടിന്‍ മനുഷ്യരെ ബോംബിട്ട് കൊല്ലുന്നുവെന്ന് ആരോപിച്ച ട്രംപ്, സെലന്‍സികിയോട് കൂടുതല്‍ ആയുധങ്ങൾ തന്നാൽ മോക്സോയും സെന്‍റ് പീറ്റേഴ്സ്ബര്‍ഗും ആക്രമിക്കാന്‍ കഴിയുമോയെന്ന് ചോദിച്ചെന്ന് ഫിനാന്‍ഷ്യൽ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ പ്രദേശത്ത് ആക്രമണം ശക്തമാക്കാന്‍ കഴിയുമോയെന്ന ട്രംപിന്‍റെ ചോദ്യത്തിന് കൂടുതല്‍ ആയുധങ്ങൾ തരികയാണെങ്കില്‍ തീര്‍ച്ചയായും എന്നാണ് സെലന്‍സ്കി നല്‍കിയ മറുപടിയെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. യുദ്ധത്തിന്‍റെ വേദന ക്രൈംലിന്‍ അറിയണമെന്നും അത് വഴി അവരെ പ്രശ്നപരിഹാര സംഭാഷണത്തിനായി നിര്‍ബന്ധിക്കുകയെന്നും യുഎസ്, യുക്രൈനോട് ആവശ്യപ്പെട്ടു. യുദ്ധം മോസ്കോയിലേക്ക് എന്ന് യുഎസ് ഉന്നതോദ്യോഗസ്ഥർ സ്വകാര്യ സംഭാഷണങ്ങളില്‍ പറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ഇത് സംബന്ധിച്ച് വൈറ്റ് ഹൗസോ, യുക്രൈൻ പ്രസിഡന്‍റിന്‍റെ ഓഫീസോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ആഴ്ചയില്‍ നടന്ന സംഭാഷണത്തിനിടെ യുക്രൈൻ പ്രസിഡന്‍റ് തങ്ങൾക്ക് ആവശ്യമുള്ള ദീര്‍ഘദൂര മിസൈലുകളുടെ അടക്കം ലിസ്റ്റ് യുഎസിന് കൈമാറിയതായും റിപ്പോര്‍ട്ടിൽ പറയുന്നു. അതേ സമയം യുക്രൈന് കൈമാറാന്‍ സാധ്യതയുള്ള ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങൾ യുഎസോ, യൂറോപ്യന്‍ യൂണിയനോ പുറത്ത് വിട്ടിട്ടില്ല.