അമേരിക്കയുടെ അധികാര കസേരയിലേക്ക് വീണ്ടും ഡോണള്‍ഡ് ട്രംപ് ; 47-ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

വാഷിങ്ടന്‍: ഒടുവില്‍ ആ നിമിഷം എത്തി. മനസില്ലാ മനസോടെ തോല്‍വി സമ്മതിച്ച് നാലുവര്‍ഷം മുമ്പ് പടിയിറങ്ങിയ അതേ ഇടത്തേക്ക് ശക്തനായി ഡോണള്‍ഡ് ട്രംപ് തിരിച്ചെത്തിയിരിക്കുന്നു.

അമേരിക്കയുടെ 47-ാം പ്രസിഡന്റായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഡോണള്‍ഡ് ട്രംപ്. അതിശൈത്യം മൂലം തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞാ ചടങ്ങുകള്‍.

എക്‌സിക്യൂട്ടീവ് അധികാരത്തിന്റെ പരിധികള്‍ മറികടക്കുക, ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്തുക, തന്റെ രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ പ്രതികാരം ഉറപ്പാക്കുക, ലോക വേദിയില്‍ അമേരിക്കയുടെ പങ്ക് പരിവര്‍ത്തനം ചെയ്യുക എന്നീ വാഗ്ദാനങ്ങളോടെയാണ് ട്രംപ് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്.

35 വാക്കുകളുള്ള സത്യവാചകമാണ് ട്രംപ് ചൊല്ലിയത്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സാണ് വാചകം ചൊല്ലിക്കൊടുത്തത്.

1861-ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ല്‍ തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സത്യപ്രതിജ്ഞ ചെയ്തു.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍, സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, മുന്‍ യു.എസ് പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക്ക് ഒബാമ, ഹിലരി ക്ലിന്റണ്‍, ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ്, മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍, ആല്‍ഫാബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈ, ഹംഗറിയുടെ പ്രധാനമന്ത്രി വിക്തോര്‍ ഓര്‍ബന്‍, അര്‍ജന്റീന പ്രസിഡന്റ് ഹാവിയേര്‍ മിലേയ്, ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്, ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയ മെലോണി, എല്‍സാല്‍വദോര്‍ പ്രസിഡന്റ് നയീബ് ബുക്കേലെ, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങി ലോകനേതാക്കന്‍മാരും സമ്പന്നരും ഉള്‍പ്പടെ നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. 2016-ന് ശേഷം 2024-ലും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതോടെ തുടര്‍ച്ചയായി അല്ലാതെ രണ്ടു തവണ പ്രസിഡന്റാകുന്ന രണ്ടാമനായി ട്രംപ് മാറി. 1885 മുതല്‍ 1889 വരേയും 1893 മുതല്‍ 1897 വരേയും അധികാരത്തിലിരുന്ന ഗ്രോവന്‍ ക്ലീവ്ലാന്‍ഡായിരുന്നു മുന്‍പ് ഈ റെക്കോര്‍ഡിന് ഉടമ. 2016-ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയാണ് റിപ്പബ്ലിക്കനായ ട്രംപ് അമേരിക്കയുടെ 45-ാമത് പ്രസിഡന്റാകുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍, അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റുമാരില്‍ ഒരാളാണ് അദ്ദേഹം.

അധികാരമേറ്റ ശേഷമുള്ള ട്രംപിന്റെ പ്രസംഗത്തിനാണ് ഇനി ലോകം കാതോര്‍ക്കുന്നത്. 2016 ല്‍ 16 മിനിറ്റ് നീണ്ട പ്രസംഗമാണ് ട്രംപ് നടത്തിയത്. അമേരിക്ക ആദ്യം എന്ന അജണ്ടയില്‍ ഊന്നിയായിരുന്നു അന്നത്തെ പ്രസംഗം.