ഹഷ് മണി കേസ്: അധികാരത്തിലേറുംമുമ്പേ ട്രംപിന്റെ ‘വിധി’ അറിയാം; ശിക്ഷ ജനുവരി 10ന്

ന്യൂയോര്‍ക്ക്: പോണ്‍താരത്തിന് പണം നല്‍കിയ ഹഷ് മണി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഡോണള്‍ഡ് ട്രംപിനുള്ള ശിക്ഷ ജനുവരി 10ന് വിധിക്കും. ഹഷ് മണി നല്‍കല്‍, ഇത് മറച്ചുവെക്കാന്‍ വ്യാജ ബിസിനസ് രേഖകള്‍ ചമയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് ന്യൂയോര്‍ക്ക് കോടതി ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ ട്രംപിന് ശിക്ഷ വിധിക്കുക.

ട്രംപിനെ ജയിലിലടക്കില്ലെന്ന സൂചനയും ജഡ്ജി നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, വിധി വരുന്നതോടെ, ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് അധികാരത്തിലേറുന്ന ആദ്യത്തെ പ്രസിഡന്റായി ട്രംപ് മാറും.

പ്രസിഡന്‍ഷ്യല്‍ ഇമ്മ്യൂണിറ്റി കാരണങ്ങളാലും വൈറ്റ് ഹൗസിലേക്ക് വരാനിരിക്കുന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവ് കാരണവും വിധി തള്ളാനും കേസ് തള്ളിക്കളയാനും ട്രംപിന്റെ ഭാഗത്തുനിന്നും ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും മെര്‍ച്ചന്‍ നിരസിച്ചു. ട്രംപിനെ ശിക്ഷിക്കുന്നതിന് നിയമപരമായ തടസ്സമൊന്നും കണ്ടെത്തിയിട്ടില്ലെന്നും ജനുവരി 20ന് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ട്രംപിനെ ശിക്ഷിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നും ജഡ്ജി പറഞ്ഞു.

2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ക്യാമ്പയിനിടെ പോണ്‍സാരം സ്റ്റോമി ഡാനിയല്‍സിന് പണം നല്‍കിയ സംഭവമാണ് ഹഷ് മണി കേസ്. 130,000 അമേരിക്കന്‍ ഡോളര്‍ തുക ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മുഖേന കൈമാറിയെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇക്കാര്യം വിവാദമാകുമെന്ന സാഹചര്യം കൈവന്നതോടെ പണം നല്‍കിയത് അഭിഭാഷകനാണെന്ന് കാണിക്കാന്‍ ട്രംപ് വ്യാജരേഖകള്‍ ചമച്ചുവെന്നും കേസില്‍ പറയുന്നു. ഹഷ് മണി മറച്ചുവെക്കാന്‍ 34 ബിസിനസ് റെക്കോര്‍ഡുകള്‍ വ്യാജമായി സൃഷ്ടിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതാണ് ഹഷ് മണി കേസ് എന്ന് അറിയപ്പെടുന്നത്.

More Stories from this section

family-dental
witywide