
വാഷിംഗ്ടൺ: കരീബിയൻ കടലിൽ വെച്ച് വെനസ്വേലയിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് ബോട്ടിന് നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തെ ന്യായീകരിച്ച് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്. ഈ ആക്രമണത്തെ ഒരു യുദ്ധക്കുറ്റമായി വിമർശകർ വിശേഷിപ്പിച്ചാൽ തനിക്കൊരു പ്രശ്നവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായി ഭരണകൂടം സ്ഥിരീകരിച്ചിരുന്നു.
വാൻസിന്‍റെ എക്സ് പോസ്റ്റ്
ശനിയാഴ്ച എക്സിൽ വാൻസ് കുറിച്ചത് ഇങ്ങനെ: “നമ്മുടെ പൗരന്മാരെ വിഷം കൊടുത്തു കൊല്ലുന്ന കാർട്ടൽ അംഗങ്ങളെ വധിക്കുന്നത് നമ്മുടെ സൈന്യത്തിന്റെ ഏറ്റവും മികച്ച ഉപയോഗമാണ്.” ട്രംപ് ഭരണകൂടം അടുത്തിടെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ട്രെൻ ഡി അരഗ്വ സംഘത്തിൻ്റെ കപ്പലാണ് ആക്രമിക്കപ്പെട്ടത്. മയക്കുമരുന്ന് കടത്തിന് ഈ സംഘം വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ട്രംപ് ആരോപിച്ചിരുന്നു.
രാഷ്ട്രീയ വിമർശനം
ഒരു രാജ്യത്തിലെ പൗരന്മാരെ നിയമപരമായ നടപടികളില്ലാതെ കൊല്ലുന്നത് യുദ്ധക്കുറ്റമാണെന്ന് രാഷ്ട്രീയ നിരൂപകൻ ബ്രയാൻ ക്രാസെൻസ്റ്റീൻ എക്സിൽ വാദിച്ചപ്പോൾ, ഇതിന് മറുപടിയായി വാൻസ്, “നിങ്ങൾ അതിനെ എന്ത് വിളിച്ചാലും എനിക്കൊരു പ്രശ്നവുമില്ല” എന്ന് മറുപടി നൽകി. വാൻസിൻ്റെ ഈ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്.















