ടെഹ്‌റാനില്‍ നിന്ന് എല്ലാവരും അടിയന്തരമായി ഒഴിയണമെന്ന് ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ്; പിന്നാലെ ജി7 ഉച്ചകോടിയില്‍ നിന്നും നേരത്തെ മടക്കം – യുദ്ധഭീതി വര്‍ധിപ്പിച്ച് ട്രംപിന്റെ നീക്കം

വാഷിങ്ടന്‍ : യുദ്ധം കനക്കുന്നതിനിടെ ടെഹ്‌റാനില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നല്‍കി. ഇതിനു പിന്നാലെ ജി 7 യോഗത്തില്‍ നിന്നും ട്രംപ് നേരത്തെ മടങ്ങിയതും യുദ്ധഭീതിയുടെ ആക്കം കൂട്ടുന്നുണ്ട്.

”ഇറാന് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ല. ഞാന്‍ ഒപ്പിടാന്‍ പറഞ്ഞ കരാറില്‍ ഇറാന്‍ ഒപ്പിടേണ്ടതായിരുന്നു. എന്തൊരു നാണക്കേട്, മനുഷ്യജീവിതം പാഴാക്കല്‍. ലളിതമായി പറഞ്ഞാല്‍, ഇറാന് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ല. ഞാന്‍ അത് വീണ്ടും വീണ്ടും പറയുന്നു! എല്ലാവരും ഉടന്‍ ടെഹ്റാന്‍ ഒഴിയണം”- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ചില സുപ്രധാന കാര്യങ്ങളിൽ പങ്കെടുക്കാനുണ്ടെന്ന് കാട്ടിയാണ് ട്രംപ് ജി 7 ഉച്ചകോടിയില്‍ നിന്ന് നേരത്തെ പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചത്. ട്രൂത്ത് സോഷ്യലിലെ നാടകീയ പോസ്റ്റിനു പിന്നാലെയുള്ള ട്രംപിന്റെ നീക്കം ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തിനിടെ ആശങ്ക പടര്‍ത്തുന്നുണ്ട്.

വ്യാഴാഴ്ച രാത്രി മുതല്‍ ഇസ്രായേല്‍ ടെഹ്റാനില്‍ ആക്രമണം നടത്തുന്നുണ്ട്, പക്ഷേ ഇതുവരെ യുഎസ് ഇസ്രയേല്‍ ഓപ്പറേഷനില്‍ ചേര്‍ന്നിട്ടില്ലെന്നാണ് ആവര്‍ത്തിക്കുന്നത്. യുഎസ് ഇറാനെ ആക്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് വക്താവ് അലക്‌സ് ഫൈഫര്‍ നിഷേധിച്ചിട്ടുമുണ്ട്.

ജി 7 ഉച്ചകോടി മതിയാക്കി കാനഡ വിടുന്നതിനുമുമ്പ് -‘അവര്‍ (ഇറാന്‍) ഒരു കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ ഇവിടെ നിന്ന് പോയാലുടന്‍, ഞങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ പോകുന്നു. പക്ഷേ ഞാന്‍ ഇവിടെ നിന്ന് പോകണം.’എന്നാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ഇസ്രയേലുമായുള്ള നിലവിലെ സംഘര്‍ഷത്തില്‍ ഇറാന്‍ വിജയിക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. വൈകുന്നതിനു മുന്‍പ് ഇറാന്‍ ചര്‍ച്ചകളിലേക്ക് മടങ്ങണമെന്നും കാനഡയില്‍ നടന്നുകൊണ്ടിരിക്കുന്ന ജി 7 യോഗത്തില്‍ സംസാരിക്കവെ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇറാന്‍ ഏതെങ്കിലും വിധത്തില്‍ ആക്രമിച്ചാല്‍, യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ അവരുടെ മേല്‍ പതിക്കുമെന്നും ഇറാനു ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ടെഹ്റാനില്‍ ഏകദേശം 10 ദശലക്ഷം ആളുകള്‍ താമസിക്കുന്നുണ്ട്. എത്ര സാധാരണക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ കഴിഞ്ഞുവെന്നോ, ഇത്രയും ചെറിയ സമയത്തിനുള്ളിൽ ഇത്രയും വലിയ ഒരു പലായനം സാധ്യമാണോ എന്നതും വ്യക്തമല്ല.

ടെഹ്റാനു മുകളിലുള്ള ആകാശത്തിന്റെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ക്കുണ്ടെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നുണ്ട്. ഇറാനിയന്‍ സ്റ്റേറ്റ് ടിവി കെട്ടിടത്തിലേക്ക് ബോംബിട്ടതിലൂടെ തങ്ങളുടെ ലക്ഷ്യങ്ങള്‍ സൈനിക അല്ലെങ്കില്‍ ആണവ കേന്ദ്രങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുകയാണെന്ന സൂചനയാണ് ഇസ്രയേല്‍ നല്‍കുന്നത്.

More Stories from this section

family-dental
witywide