ഗോകുലം ഗോപാലനെ വിടാതെ ഇ.ഡി ; വീണ്ടും നോട്ടീസ് നല്‍കി, 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി : വ്യവസായിയും വിവാദമായ എംപുരാന്‍ സിനിമയുടെ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന് ഇ.ഡി വീണ്ടും നോട്ടീസയച്ചു. ഗോകുലം ഗോപാലനെതിരായ ഇ.ഡി അന്വേഷണം തുടരുകയാണ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. നേരിട്ട് എത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്ന നിര്‍ദേശവും ഇ.ഡി നല്‍കി.

ഇന്നലെ കൊച്ചി ഓഫീസില്‍ ഗോകുലം ഗോപാലനെ 6 മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തുടര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.

595കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമികമായി ഇ.ഡി കണ്ടെത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ തുകയില്‍ ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്. എംപുരാന്‍ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചപ്പോഴാണ് നിര്‍മ്മാതാവിന് അന്വേഷണം നേരിടേണ്ടി വരുന്നത്.