നടന്നത് 1000 കോടിയുടെ തിരിമറി ?ഗോകുലം ഗോപാലനെ ഇന്നും ചോദ്യം ചെയ്‌തേക്കും

കോഴിക്കോട് : പ്രമുഖ വ്യവസായിയും ഏറെ വിവാദമായ എംപുരാന്‍ സിനിമയുടെ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലനെ ഇ.ഡി ഇന്നും ചോദ്യം ചെയ്‌തേക്കും. ഗോകുലത്തിന്റെ ചെന്നൈയിലെ ഓഫീസിലും വീട്ടിലും കോഴിക്കോടുമടക്കം നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍ എന്നാണ് സൂചന.

കേരളത്തിലും തമിഴ്‌നാട്ടിലുമായി 5 ഇടങ്ങളില്‍ ആയാണ് പരിശോധന നടന്നത്. കോഴിക്കോട്ടായിരുന്ന ഗോപാലനെ ഇന്നലെ വൈകീട്ട് ചെന്നൈയിലേക്ക് വിളിപ്പിച്ച ഇ ഡി, രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഗോപാലന്റെ മകന്‍ ബൈജു ഗോപാലനില്‍ നിന്നും ഇ ഡി വിവരങ്ങള്‍ തേടിയിരുന്നു.

അതേസമയം, ഗോകുലം ഗോപാലന്റെ മൊഴി ഇ ഡി സംഘം പരിശോധിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കും. ആയിരം കോടിയുടെ നിയമലംഘനം കേന്ദ്ര ഏജന്‍സി കണ്ടെത്തിയതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ചെന്നെയിലും കോഴിക്കോട്ടുമടക്കം അഞ്ചിടങ്ങളില്‍ പരിശോധന തുടങ്ങിയത്. ചെന്നെയിലെ ഓഫീസ്, വീട്, കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസ്, ഗോകുലം മാള്‍ എന്നിവടങ്ങളിലെല്ലാം റെയ്ഡ് നടത്തി. പി എം എല്‍ എ ലംഘനം , വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലാണ് ഇഡി പരിശോധന. മാത്രമല്ല, ഏതാണ്ട് 1000 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് ഗോകുലം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്നെന്നും പ്രചരിക്കുന്നുണ്ട്.