
വാഷിംഗ്ടൺ: യുഎസ് അബദ്ധത്തിൽ നാടുകടത്തിയ സ്വന്തം പൗരനെ വീണ്ടും അമേരിക്കയിലേക്ക് അയക്കേണ്ടെന്ന നിലപാടുമായി എൽസാൽവദോർ പ്രസിഡന്‍റ് നായിബ് ബുകേലെ. കഴിഞ്ഞ മാസമാണ് അമേരിക്കയിലെ മെറിലാൻഡ് സ്വദേശിയായ കിൽമാർ അബ്റിഗോ ഗാർഷ്യ എന്നയാളെ എൽസാൽവദോറിലേക്ക് യുഎസ് അധികൃതര്‍ നാടുകടത്തിയത്. ഇയാൾ എൽ സാവദോറിൽ നിന്നുള്ളയാളായിരുന്നു. 15 വർഷമായി അമേരിക്കയിൽ നിയമവിധേയമായി കഴിയുകയായിരുന്നു. അയാളെയാണ് ട്രംപ് ഭരണകൂടം നാടു കടത്തിയത്. ഇതിനെതിരെ കോടതി നിലപാട് സ്വീകരിക്കുകയും ട്രംപ് ഭരണകൂടത്തോട് ഇയാളെ തിരികെ എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ട്രംപിൻ്റെ അടുത്ത സുഹൃത്തായ എൽ സാവദോർ പ്രസിഡൻ്റ് ട്രംപിൻ്റെ രക്ഷക്കായി എത്തിയിരിക്കുകയാണ്.
കഴിഞ്ഞമാസം അമേരിക്ക വെനസ്വേലയിൽ നിന്നടക്കമുള്ള 200ഓളം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചിരുന്നു. ആ കൂട്ടത്തിലാണ് കിൽമാറും ഉൾപ്പെട്ടത്. അതിനിടെ, സംഭവത്തിൽ യുഎസ് നീതിന്യായ വകുപ്പ് ഇടപെട്ടതിനെ തുടർന്ന് കിൽമാർ അബ്റിഗോ ഗാർഷ്യ ജീവനോടെയുണ്ടെന്ന് ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചിരുന്നു. ഗാർഷ്യയെ തിരിച്ചെത്തിക്കാൻ കഴിഞ്ഞദിവസം യുഎസ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യുഎസ് പ്രസിഡന്റുമായി വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചക്കിടെയാണ് നായിബ്, യുഎസ് പൗരനെ തിരിച്ചയ്ക്കാൻ ആവില്ലെന്ന നിലപാട് വ്യക്തമാക്കുകയായിരുന്നു.