
വാഷിംഗ്ടൺ: ജോലി ചെയ്യാത്തതിനാലാണ് ട്വിറ്ററിന്‍റെ മുൻ സി ഇ ഒ പരാഗ് അഗർവാളിനെ പിരിച്ചു വിട്ടതെന്ന് ഇലോൺ മസ്ക്. 2022ൽ ട്വിറ്റര്‍ മസ്ക് വാങ്ങിയതിന് പിന്നാലെയാണ് പരാഗിനെ സി ഇ ഒ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. ട്രംപ് ഭരണകൂടത്തിന്‍റെ നിർണായക സ്വാധീന ശക്തിയായി പ്രവർത്തിക്കാൻ തുടങ്ങിയതിന് കടുത്ത നിലപാടുകളാണ് മസ്കിന്‍റെ ഭാഗത്ത് നിന്ന് വരുന്നത്.
മികച്ച പ്രവര്‍ത്തനം പുറത്തെടുക്കാത്ത ഫെഡറൽ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചു വിടുമെന്ന് മസ്ക് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാഗ് അഗർവാളിനെതിരായി വീണ്ടും വിമർശനം ഉയർത്തിയിരിക്കുന്നത്.
പിരിച്ചു വിടൽ പ്രഖ്യാപനത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ മസ്കിനെതിരെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും നിറഞ്ഞിരുന്നു.
പരാഗ് അഗർവാളിനോട് ചെയ്തത് തന്നെയാണ് ഗവൺമെന്റ് ഉദ്യോഗസ്ഥരോടും മസ്ക് ചെയ്യാൻ പോകുന്നതെന്ന് ഒരാൾ കുറിച്ചു. ഒന്നും ചെയ്യാത്തതുകൊണ്ടാണ് പരാഗിനെ പിരിച്ചു വിട്ടതെന്നാണ് മസ്ക് ഇതിന് മറുപടി നൽകിയത്.
2022ൽ ട്വിറ്റർ ഏറ്റെടുത്ത ശേഷം മുൻ ആഴ്ചകളിലെ പ്രവർത്തന റിപ്പോർട്ട് പഠിച്ച് മിക്കവാറും ജീവനക്കാരെ മസ്ക് പിരിച്ചുവിട്ടിരുന്നു. ഡോണൾഡ് ട്രംപ് മസ്കിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചതിനു പിന്നാലെയാണ് ഗവൺമെൻറ് ജീവനക്കാർക്ക് നോട്ടീസ് ലഭിക്കുന്നത്.