മടങ്ങിയെത്തിയാലും കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല, സുനിതയേയും വില്‍മോറിനെയും കാത്തിരിക്കുന്നത് വേദനയും ദുരിതങ്ങളും

വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗിന്റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയതായിരുന്നു യുഎസ് ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും. എന്നാല്‍ പേടകത്തിലെ തകരാറുമൂലം ഒമ്പതുമാസമായി ഇരുവരും ഭൂമിയിലേക്ക് മടങ്ങാനാകാതെ ബഹിരാകാശ നിലയത്തില്‍ കുടുങ്ങുകയായിരുന്നു. ഒടുവില്‍ ഇന്നലെ ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പറന്നുയര്‍ന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ സുനിതയും വില്‍മോറും തിരിച്ചു വരാനൊരുങ്ങുകയാണ്.

എന്നാല്‍, ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന ഇരുവരെയും കാത്തിരിക്കുന്നത് അത്ര സുഖകരമായ ദിനരാത്രങ്ങളല്ല. മാസങ്ങള്‍ ബഹിരാകാശത്ത് ചെലവഴിച്ചതിനാല്‍ ഇരുവര്‍ക്കും ശാരീരകമായി നിരവധി വെല്ലുവിളികള്‍ ഭൂമിയില്‍ നേരിടേണ്ടി വരും. ബഹിരാകാശത്ത് കൂടുതല്‍ സമയം ചിലവഴിക്കുന്നതിലൂടെ യാത്രികന്റെ പാദങ്ങള്‍ ഒരു കുഞ്ഞിന്റെ പാദങ്ങള്‍ പോലെ മൃദുവാകുന്ന ‘ബേബി ഫീറ്റ്’ എന്നറിയപ്പെടുന്ന ഒരു അവസ്ഥ ഇരുവര്‍ക്കും ഉണ്ടാകും. ഭൂമിയില്‍ എത്തിയാല്‍ നടക്കുന്നതിന് ഇത് ഏറെ വെല്ലുവിളി സൃഷ്ടിക്കും. ഭൂമിയില്‍ നടക്കുമ്പോള്‍, നമ്മുടെ പാദങ്ങള്‍ ഗുരുത്വാകര്‍ഷണത്തിന്റെയും ഘര്‍ഷണത്തിന്റെയും രൂപത്തില്‍ വളരെയധികം പ്രതിരോധം നേരിടുകയും, ഇത് പാദങ്ങളിലെ ചര്‍മ്മത്തെ കട്ടിയുള്ളതാക്കുകയും ചെയ്യും. എന്നാല്‍ 9 മാസമായി ഭൂമിയുമായി ബന്ധമില്ലാത്തതിനാലും ഭൂപ്രതലത്തില്‍ നടക്കാനാകാത്തതുകൊണ്ടും മടങ്ങിയെത്തിയാല്‍ കാലുകളില്‍ വീണ്ടും കട്ടിയുള്ള ചര്‍മ്മം ഉണ്ടാകുന്നതുവരെ നടക്കുന്നത് ഇരുവര്‍ക്കും വേദനാജനകമായിരിക്കും. കാലിലെ ചര്‍മ്മം കട്ടിയാകാന്‍ ഏതാനും ആഴ്ചകള്‍ മുതല്‍ രണ്ട് മാസങ്ങള്‍ വരെ എടുത്തേക്കാം.

ഇതുകൊണ്ട് തീര്‍ന്നില്ല, മറ്റൊരു പ്രധാന വില്ലന്‍ അസ്ഥികളുടെ ബലക്കുറവാണ്. നാസയുടെ അഭിപ്രായത്തില്‍, മതിയായ കരുതലുകളില്ലെങ്കില്‍ ബഹിരാകാശയാത്രികര്‍ ബഹിരാകാശത്ത് ഓരോ മാസം ചിലവിടുമ്പോഴും അസ്ഥികളുടെ സാന്ദ്രത ഏകദേശം ഒരു ശതമാനം കുറയുന്നു. സാധാരണയായി ഭൂമിയില്‍ നടക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികളിലൂടെ സജീവമാകുന്ന പേശികള്‍, ഇത്തരം കഠിനാധ്വാനം വേണ്ടാത്തതിനാല്‍, ബഹികാശ യാത്രികരില്‍ ദുര്‍ബലമാകുന്നു.

ഭൂമിയിലുള്ള ഒരു മനുഷ്യന്റെ ഹൃദയം ഗുരുത്വാകര്‍ഷണത്തിനെതിരെ രക്തം പമ്പ് ചെയ്യേണ്ടതിനാല്‍ സദാ ഊര്‍ജ്ജസ്വലമായിരിക്കും. എന്നാല്‍, അധ്വാനം വളരെക്കുറവും ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാലും ബഹിരാകാശയാത്രികന്റെ ശരീരത്തില്‍ രക്തത്തിന്റെ അളവും കുറയുന്നു. ശരീരത്തിലെ രക്തം ഒഴുകുന്ന രീതിയിലും മാറ്റമുണ്ടാകും. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ ഇത് മന്ദഗതിയിലാകുന്നു. ചിലപ്പോള്‍ രക്തം കട്ടപിടിക്കുന്നതിലേക്കും ഇത് നയിച്ചേക്കാം. രക്തത്തിന്റെ സുഗഗമായ ഒഴുക്ക് ഇല്ലാത്തതിനാല്‍, കണ്‌പോളകളുടെ ആകൃതി മാറുകയും കാഴ്ചയെ ദുര്‍ബലപ്പെടുത്തുകയും ചെയ്‌തേക്കാം.

ഭൂമിയുടെ അന്തരീക്ഷവും കാന്തികക്ഷേത്രവും ഉയര്‍ന്ന അളവിലുള്ള വികിരണങ്ങളില്‍ നിന്ന് മനുഷ്യരെ സംരക്ഷിക്കുന്നുണ്ടെങ്കിലും, ബഹിരാകാശയാത്രികര്‍ക്ക് അത്തരം സംരക്ഷണം ലഭ്യമല്ല.അതിനാല്‍ ബഹിരാകാശത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നതിന്റെ ഏറ്റവും അപകടകരമായ പ്രത്യാഘാതങ്ങളിലൊന്നാണ് റേഡിയേഷന്‍ എക്‌സ്‌പോഷര്‍. ഭൂമിയുടെ കാന്തികക്ഷേത്രത്തില്‍ കുടുങ്ങിക്കിടക്കുന്ന കണികകള്‍, സൂര്യനില്‍ നിന്നുള്ള സൗരകാന്തിക കണികകള്‍, ഗാലക്സി കോസ്മിക് കിരണങ്ങള്‍ എന്നിങ്ങനെ ബഹിരാകാശയാത്രികര്‍ പ്രധാനമായും മൂന്ന് തരം വികിരണങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന് നാസ പറയുന്നു.

ചുരുക്കത്തില്‍ ഭൂമിയിലെത്തിയാലും കുറച്ച് ആഴ്ചകള്‍, അല്ലെങ്കില്‍ കുറച്ച് മാസങ്ങളെടുക്കും സുനിതയ്ക്കും സഹയാത്രികനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍.

More Stories from this section

family-dental
witywide