
ടെഹ്റാൻ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ചൊവ്വാഴ്ച ടെഹ്‌റാനിൽ സ്ഫോടന ശബ്‍ദങ്ങൾ കേട്ടതായി റിപ്പോർട്ട്. സ്ഫോടനങ്ങൾക്ക് ദൃക്സാക്ഷികളുണ്ടെന്നും ടെഹ്‌റാനടുത്തുള്ള ഒരു റഡാർ സൈറ്റിൽ ആക്രമണമുണ്ടായതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെന്നും റോയിട്ടേഴ്‌സ് അറിയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് കൂടുതൽ ആക്രമണങ്ങൾ നിർത്താൻ താൻ പ്രേരിപ്പിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യലിൽ ഇസ്രായേൽ വ്യോമാക്രമണം നിർത്തി വിമാനങ്ങൾ തിരികെ വിളിക്കാൻ ആവശ്യപ്പെട്ട് അദ്ദേഹം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽ സ്വരം കടുപ്പിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്‍റെ നടപടിയിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. ‘വെടിനിർത്തൽ കരാറിന്‍റെ ആത്മാവിനെ ദുർബലപ്പെടുത്തരുത്. ഇസ്രായേൽ ഇനി ഇറാനിൽ ബോംബുകൾ ഇടരുത്’- ട്രംപ് ആവശ്യപ്പെട്ടു. ഇറാന്റെ ആണവശേഷി ഇല്ലാതായെന്നും ഇരുരാജ്യങ്ങളുടെയും വെടിനിർത്തൽ കരാർ ലംഘിച്ചെന്നും ട്രംപ് പറഞ്ഞു.
ഇസ്രായേൽ നഗരങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രായേൽ സൈനിക നടപടിയ്ക്ക് ഒരുങ്ങുന്നത്. വെടിനിർത്തൽ പ്രഖ്യാപനം ഇരുരാജ്യങ്ങളും സമ്മതിച്ചതിന് രണ്ടര മണിക്കൂറിനുള്ളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഇറാനിൽ നിന്നുള്ള മിസൈലുകൾ തെക്കൻ ഇസ്രായേലിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ പതിക്കുകയും നാല് പേർ കൊല്ലപ്പെടുകയും ചെയ്‌തെന്നാണ് ഇസ്രായേൽ സൈന്യം പറഞ്ഞത്.